തിരുവനന്തപുരത്ത് വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലക്ക് കാരണം ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കമാണെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് 19 കാരൻ കുത്തേറ്റ് മരിച്ചത്.
അതേസമയം കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലൻ എന്ന യുവാവ് കുത്തേറ്റ് മരിച്ചത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകം.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് സാക്ഷിമൊഴി. അതേസമയം അലന്‍റെ മൃതതേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.