വിവാദ ചിത്രം ദി കേരള സ്റ്റോറി നിരോധിക്കണം എന്നാവശ്യപ്പെട്ടും പ്രദർശിപ്പിക്കണം എന്നാവശ്യപ്പെട്ടും ഒക്കെ വ്യത്യസ്ത അഭിപ്രായങ്ങളുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമ സമൂഹത്തിൽ വർഗീയത പരത്തുന്നുവെന്നും രാഷ്ട്രീയ അജണ്ട സിനിമക്ക് പിന്നിലുണ്ടെന്നും നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ സിനിമക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം ശബാന ആസ്മി രംഗത്തെത്തിയിരിക്കുകയാണ്. അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദ നിരോധിക്കണമെന്ന് അവശ്യപ്പെട്ട അതേ ആളുകളേ പോല തന്നെയാണ് കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും എന്നാണ് ശബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്
ഒരു സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി തന്നാൽ പിന്നെ അതിനപ്പുറം ഭരണഘടനാ അധികാരം ആർക്കും ഇല്ലെന്നും ശബാന പറയുന്നു. കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകരസംഘടനയായ ഐഎസിൽ ചേരുകയും ചെയ്‌തുവെന്ന അവകാശവാദവുമായി പുറത്തിറക്കിയ ദി കേരള സ്റ്റോറിയുടെ ട്രെയിലർ വിവാദമായിരുന്നു.
ചിത്രത്തിന്റെ ട്രെയിലറിൽ 32,000 പേർ എന്ന് പെരുപ്പിച്ച് കാണിച്ചുവെന്ന് ആരോപണം ഉയർന്നതോടെ ചിത്രം ദേശീയതലത്തിൽ തന്നെ ചർച്ചാവിഷയമായി മാറി. പിന്നീട് ട്രെയിലറിന്റെ വിവരണത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ കഥയെന്ന് തിരുത്തുകയും ചെയ്തിരുന്നു.