ഹിറ്റ് ഡയലോഗുകളുടെ ആശാൻ മടങ്ങി !

ഓർത്തോർത്തു ചിരിക്കാൻ ഒരുപാട് ഡയലോഗുകളും സീനുകളുമുള്ള സിനിമകൾ സമ്മാനിച്ച് പൊട്ടിച്ചിരിയുടെ പെരുമഴ നനയിച്ച പ്രിയ സംവിധായകൻ സിദ്ധിഖ് ഇനി ഓർമ ! മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് ആയിരുന്നു സിദ്ധിഖും സംവിധായകനും നടൻ കൂടിയായ ലാലും. രണ്ട് പേരുടെയും പേര് എഴുതി കാണിച്ചിട്ടുണ്ടെങ്കിൽ ആ സിനിമ സൂപ്പർ ഹിറ്റായിരിക്കും എന്ന് ഉറപ്പായിരുന്നു. പൊട്ടിച്ചിരിപ്പിച്ച എണ്ണമില്ലാത്തത്രയും സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയത്.

സന്തോഷവും സങ്കടവും സംഗീതവും ചടുലമായ താളത്തിൽ ചാലിച്ച് മലയാള സിനിമയുടെ ചരിത്രത്തിൽ പുത്തൻ അധ്യായങ്ങൾ ചേർത്ത് വിജയങ്ങൾ മാത്രം സമ്മാനിച്ച അപൂർവ്വ കൂട്ടുകെട്ടായിരിക്കും സിദ്ദിഖ് – ലാൽ കൂട്ടുകെട്ട്. റാംജി റാവു സ്‌പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, മാന്നാർ മത്തായി സ്പീക്കിങ്, ഹിറ്റ്ലർ തുടങ്ങി മലയാളികൾക്ക് എന്നും ഓർത്തു ചിരിക്കാനും അതേസമയം ചിന്തിക്കാനും അവസരം ഒരുക്കിയ ഒരുപാട് ചിത്രങ്ങളാണ് ഇവർ സമ്മാനിച്ചത്.

രണ്ടര മണിക്കൂർ സിനിമയാണെങ്കിൽ പോലും ക്യടുംബത്തോടൊപ്പം ഇരുന്നു ആസ്വദിച്ച് കാണാൻ പറ്റിയ, ദ്വയാർത്ഥങ്ങളോ അശ്ലീലങ്ങളോ കുത്തി നിറക്കാത്ത ശുദ്ധ ഹാസ്യം നിറഞ്ഞ സിനിമകളായിരുന്നു എടുത്തു പറയേണ്ട ഒരു പ്രതേകത. ഇന്നും മനസ് തുറന്നു ചിരിക്കാനും വിഷമങ്ങൾ മാറ്റി വയ്ക്കാനും പലരും തെരെഞ്ഞെടുക്കുന്നതും ഈ കൂട്ടുകെട്ടിലെ സിനിമകളാണ് എന്നതാണ് സത്യം.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെയും ലാലിന്റെയും കലാജീവിതത്തിനും സൗഹൃദത്തിനും തുടക്കമിടുന്നത്. സിനിമാ മോഹികളായ രണ്ടു പേരും ചേർന്ന് സംവിധായകരോട് കഥ പറഞ്ഞ് കേൾപ്പിക്കുന്ന സമയത്താണ് സംവിധായകൻ ഫാസിലിനോട് കഥ പറയാൻ പോകുന്നതും ഇതൊരു വഴി തിരിവാകുന്നതും. തുടർന്ന് ഇരുവരും ഫാസിലിന്റെ സഹസംവിധായകരായി സിനിമാ ലോകത്തിലേക്ക് കടക്കുകയായിരുന്നു.

ഇരുവരും സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന്‌ തിരക്കഥയും നാടോടിക്കാറ്റിന്‌ കഥയുമെഴുതി.പിന്നീട് സിദ്ദിഖ്‌–ലാൽ കൂട്ടുകെട്ടിലെ റാംജി റാവു സ്‌പീക്കിങ്‌, ഇൻഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയും ഹിറ്റായി. ഹിറ്റ്‌ലറിലൂടെയാണ് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായത്. തുടർന്ന്‌ ഫ്രണ്ട്‌സ്‌, ക്രോണിക്‌ ബാച്ചിലർ, ബോഡി ഗാർഡ്‌, ലേഡീസ്‌ ആൻഡ്‌ ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്‌കൽ, ഫുക്രി എന്നീ ചിത്രങ്ങൾ. ബിഗ്‌ബ്രദർ ആണ് അവസാന സിനിമ. സിനിമയുടെ പേരുകൾ ഇംഗ്ലീഷിലായിരുന്നെങ്കിലും പച്ച മനുഷ്യനായിട്ടാണ് അദ്ദേഹം ജീവിച്ചത്.

ഒരേ കഥ, മൂന്ന് ഭാഷകളിലും ഹിറ്റടിച്ച സംവിധായകൻ എന്ന റെക്കോഡ് കൂടി അദ്ദേഹത്തിന് സ്വന്തമാണ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ് എന്ന ചിത്രമായിരുന്നു സൂപ്പർ ഹിറ്റായതോടെ തമിഴിൽ കാവലൻ എന്ന പേരിൽ വിജയ്, അസിൻ എന്നിവരെ വച്ചും സൽമാൻ ഖാനെയും കരീന കപൂറിനേയും വച്ച് ഹിന്ദിയിലും റീമേക്ക് ചെയ്തത്. ആദ്യമായിട്ടാണ് സിദ്ദിഖ് ഹിന്ദിയിൽ സിനിമ സംവിധാനം ചെയ്യുന്നത്. 60 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ആദ്യത്തെ വെറും നാല് ദിവസങ്ങൾക്കുള്ളിലാണ് നൂറ് കോടി ക്ലബിൽ ഇടം നേടി. 260 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയത്.

ഒരിക്കലും മറക്കാൻ കഴിയാത്ത വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്ന സൃഷ്ടികൾ മലയാളികൾക്ക് സമ്മാനിച്ച് ആണ് അദ്ദേഹം മടങ്ങുന്നത്. എന്നെന്നും കണ്ടു ചിരിക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക