രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയുടെ റിലീസിനായി വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ഹൈപ്പ് കൂടിയിരിക്കുകയാണ്. കൂലിയുടെതായി പുറത്തിറങ്ങിയ പാട്ടുകളും ആരാധകർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഒരു പ്രൊമോഷൻ പരിപാടി ഹൈദരാബാദിൽ വച്ച് നടന്നത്.
ചടങ്ങിൽ ലോകേഷ് കനകരാജിനെ എസ് എസ് രാജമൗലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് തമിഴ് നാടിന്റെ രാജമൗലിയാണെന്നും എല്ലാ രാജമൗലി സിനിമകളും വിജയിക്കുന്നതുപോലെ, ലോകേഷിന്റെ സിനിമകളും ഹിറ്റുകളാണെന്നും രജനികാന്ത് പറഞ്ഞു. വില്ലൻ വേഷങ്ങൾ ചെയ്യാനുളള താത്പര്യവും പരിപാടിയിൽ തലൈവർ വെളിപ്പെടുത്തി. കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്ന സൈമൺ എന്ന നെഗറ്റീവ് റോൾ ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്ന കാര്യമാണ് രജനികാന്ത് തുറന്നുപറഞ്ഞത്.
‘സൈമൺ എന്ന കഥാപാത്രമായ നാഗാർജുനയാണ് ഏറ്റവും വലിയ ആകർഷണം. സിനിമയുടെ കഥ കേട്ടപ്പോൾ, സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. വില്ലൻ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സൈമൺ വളരെ സ്റ്റൈലിഷാണ്. നാഗാർജുന ആ വേഷം ചെയ്യാൻ സമ്മതിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. പണമല്ല കാര്യം, അയാൾ അത്തരത്തിലുള്ള ആളല്ല. ഒരുപക്ഷേ അയാൾ ചിന്തിച്ചിട്ടുണ്ടാകാം, ‘ഞാൻ എപ്പോഴും നല്ല ആളായി അഭിനയിക്കുന്നു, ഇത്തവണ നമുക്ക് ഒരു മാറ്റം പരീക്ഷിക്കാം’ എന്ന്,’ രജനികാന്ത് കൂട്ടിച്ചേർത്തു.