കോറോണയെ പ്രതിരോധിക്കുന്നതിനായി വ്യക്തിഗത സമ്പർക്കം വിപണികളിൽ ഒഴിവാക്കാൻ പണമിടപാടുകളിൽ ഡിജിറ്റൽ ബാങ്കിംഗ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് .
കൊറോണ വൈറസ് (കോവിഡ് -19) ആശങ്കകൾ കാരണം വിപണി പ്രതിസന്ധിയിലായിരിക്കുന്ന വേളയിൽ റിസർവ് ബാങ്ക് ഗവർണർ നടത്തിയ പത്രസമ്മേളനത്തിൽ പക്ഷെ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള ഒരു അറിയിപ്പും ഉൾപ്പെടുത്തിയിരുന്നില്ല. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകളുടെ സമാനമായ നടപടികളെ തുടർന്ന് ശക്തികാന്ത ദാസ് നിരക്ക് കുറയ്ക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.
യു.എസ് ഫെഡറൽ റിസർവ് പോളിസി നിരക്കുകൾ 10 ദിവസത്തിനുള്ളിൽ പൂജ്യത്തോട് അടുത്ത നിലവാരത്തിലേക്ക് കുറച്ചു. അതുപോലെ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് 50 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്, അതുപോലെ യൂറോപ്യൻ സെൻട്രൽ ബാങ്കും.
ജൂൺ മാസത്തോടെ നിരക്ക് 65 ബിപിഎസായി കുറയ്ക്കാൻ ആർബിഐക്ക് കഴിയുമെന്ന് കഴിഞ്ഞ ആഴ്ച്ചയിൽ നിരവധി വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. 2019 ഫെബ്രുവരി മുതൽ ഒക്ടോബർ വരെ റിസർവ് ബാങ്ക് പോളിസി നിരക്കുകൾ 135 ബിപിഎസ് കുറച്ചുകൊണ്ട് ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.15 ശതമാനമാക്കിയിരുന്നു.
കഴിഞ്ഞ വർഷം നവംബർ പകുതിയോടെ ചൈനയിൽ ആരംഭിച്ച കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 6,000 ത്തിലധികം ആളുകൾ മരിച്ചു, അവരിൽ ഭൂരിഭാഗവും ചൈനയിലാണ്.
ചൈനയിൽ വൈറസ് വ്യാപനം ദുര്‍ബലമായപ്പോൾ, പ്രഭവകേന്ദ്രം ഇപ്പോൾ യൂറോപ്പിലേക്ക് മാറി, ഇറ്റലിയിലും സ്‌പെയിനിലും ഏറ്റവും കൂടുതൽ ആൾക്കാരെ വൈറസ് ബാധിച്ചതിനാൽ ഇരുരാജ്യങ്ങളും പൂർണമായും പൂട്ടിയിടാൻ നിർബന്ധിതരായി.
കഴിഞ്ഞ ഒരാഴ്ചയായി വിപണി ഇടിവിലാണ്. ബിഎസ്‌ഇ സെൻസെക്സ് 3,473.14 പോയിൻറ് അഥവാ 9.24 ശതമാനം ഇടിഞ്ഞു. എൻഎസ്‌ഇ നിഫ്റ്റിക്ക് 1,034.25 പോയിൻറ് അഥവാ 9.41 ശതമാനം നഷ്ടം നേരിട്ടു.