2021-ലാണ് അമേരിക്കൻ മൾട്ടിനാഷണൽ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യൻ വിപണിയോട് വിട പറഞ്ഞത്. ഇന്ത്യയിലെ നിർമാണവും വിൽപ്പനയും അവസാനിപ്പിച്ച ഫോർഡ് മോട്ടോഴ്സ് ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് എന്ന വാർത്ത ഈയിടെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഫാക്ടറി വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ഫോർഡ് ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ചെന്നൈയ്ക്കടുത്ത് മറൈമലൈ നഗറിലുള്ള 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും തുറക്കുന്നതു സംബന്ധിച്ച താത്പര്യപത്രത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫോർഡ് ഒപ്പു വച്ചത്. എന്നാൽ യുഎസിലെ ഭരണമാറ്റം കാരണമാണ് തുടർന്നുള്ള പ്രവർത്തനങ്ങൾ വൈകിയത്. ഇതോടെ ഫോർഡ് ഇന്ത്യയിലേക്ക് എത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ, ഈ വർഷം രണ്ടാം പാദത്തിൽ ചെന്നൈയിലെ ഫാക്ടറി ഫോർഡ് തുറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ വൃത്തങ്ങൾ.
രണ്ടാം വരവിൽ വൈദ്യുതകാറുകളിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് ഫോർഡിന്റെ തീരുമാനം. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നും ഫോർഡ് അറിയിച്ചിട്ടുണ്ട്. ഇവിടെ നിർമിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ് എന്ന കാര്യത്തിൽ തീരുമാനമെടുത്തെന്നും പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും തമിഴ്നാട് വ്യവസായമന്ത്രി ടി.ആർ.ബി. രാജാ അറിയിച്ചു.
ചെന്നൈയിലെ പ്ലാന്റിൽ കാർ തന്നെയാണോ നിർമിക്കുക, അതോ എഞ്ചിനും മറ്റ് ഘടകങ്ങളും നിർമിച്ച് കയറ്റി അയക്കുകയാണോ ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കാരണം, ഇന്ത്യയിൽ കാർ നിർമിക്കില്ല എന്നും കയറ്റുമതിയ്ക്കായി എഞ്ചിനുകളും മറ്റ് ഘടകങ്ങളും നിർമിക്കുകയാണ് ചെയ്യുക എന്നും നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു.
2022-ലാണ് ഇന്ത്യൻ കാർ വിപണിയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച ഫോർഡ് ചെന്നൈ മറൈമലൈ നഗറിലെ ഫാക്ടറി പൂട്ടിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കഴിഞ്ഞ വർഷം യുഎസ് സന്ദർശനവേളയിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് തമിഴ്നാട്ടിലെ ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഫോർഡ് നടപടി തുടങ്ങിയത്. ജനപ്രിയ എസ്യുവിയായ എൻഡവർ നേരത്തെ ചെന്നൈയിലാണ് നിർമിച്ചിരുന്നത്. പ്രവർത്തനം പുനരാരംഭിക്കുമ്പോൾ വൈദ്യുത കാറുകളുടെ നിർമാണത്തിനായിരിക്കും ഈ ഫാക്ടറി ഉപയോഗിക്കുകയെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.
മറൈമലൈ നഗറിനെ കൂടാതെ ഗുജറാത്തിലെ സാനന്ദിലാണ് ഇന്ത്യയിൽ ഫോർഡിന് ഫാക്ടറി ഉണ്ടായിരുന്നത്. വിൽപ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ഫോർഡ് അന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യ വിടുന്നതായി 2021-ൽ കമ്പനി പ്രഖ്യാപിച്ചു. 2022-ൽ ഫാക്ടറികൾ പൂട്ടുകയും ചെയ്തു.
ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോർ തുടങ്ങിയ പല മുൻനിര വാഹന നിർമാതാക്കൾ ചെന്നൈയിലെ പ്ലാന്റ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും പ്ലാന്റ് വിൽക്കാനുള്ള പദ്ധതിയിൽ നിന്ന് ഫോർഡ് പിന്തിരിഞ്ഞു. ഗുജറാത്തിലെ ഫാക്ടറി ടാറ്റയ്ക്കു കൈമാറിയെങ്കിലും തമിഴ്നാട്ടിലെ ഫാക്ടറി ഇപ്പോഴും ഫോർഡിന്റെ കൈവശം തന്നെയാണ് ഉള്ളത്. വർഷം 150,000 കാറുകളും 340,000 എഞ്ചിനുകളും നിർമിക്കാനുള്ള ശേഷിയുണ്ട് പ്ലാന്റിന്.
അതേസമയം, ഇന്ത്യയിൽ പുറത്തിറങ്ങിയതു മുതൽ ടൊയോട്ട ഫോർച്യൂണറിന്റെ പ്രധാന എതിരാളിയായിരുന്നു ഫോർഡ് എൻഡവർ. ഫോർഡ് ഇന്ത്യൻ വിപണി വിട്ടതോടെ, ടൊയോട്ട ഫോർച്യൂണർ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും ഇന്ത്യയിൽ ഒരു കുത്തക കൈവരിക്കുകയും ചെയ്തു. ഫോർഡ് എൻഡവർ പുതിയ രൂപത്തിലും ഫീച്ചറുകളിലും എത്തുമെന്ന റിപ്പോർട്ടുകൾക്കൊടുവിൽ ആണ് ഇന്ത്യയുടെ ഫോർഡ് എൻഡവർ ആയി ഫോർഡ് എവറസ്റ്റ് 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന വാർത്തയെത്തിയത്.