പ്രതിപക്ഷത്തെ എണ്ണംകൊണ്ടു പാടെ നിരാകരിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി; ജെപിസി പ്രഹസനമാകുന്നോ? വഖഫ് ഭേദഗതിയും വോട്ടെണ്ണവും

വഖഫ് ഭേദഗതി ബില്ലിന് ഏകപക്ഷീയമായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം നല്‍കി. കരട് ബില്ലില്‍ 14 ഭേദഗതികളാണ് ജെപിസി അംഗീകരിച്ചത്. ജെപിസി എന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതിയ്ക്ക് അംഗീകാരം നല്‍കിയതോടെ ബജറ്റ് സമ്മേളനത്തില്‍ ഇത് പാര്‍ലമെന്റില്‍ വീണ്ടും വരും. പ്രതിപക്ഷത്തെ പാടേ നിരാകരിക്കുന്ന സമീപനമാണ് ജെപിസി അധ്യക്ഷനായ ബിജെപി എംപി ജഗദാംബിക പല്‍ സ്വീകരിച്ചതെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടും ഭരണപക്ഷം വിചാരിച്ചയിടത്ത് തന്നെ കാര്യങ്ങള്‍ എത്തി. പ്രതിപക്ഷത്തിന്റെ ഒറ്റ നിര്‍ദേശങ്ങളും കണക്കിലെടുക്കാതെ പലതും വോട്ടിനിട്ട് പരാജയപ്പെടുത്തി കൈകരുത്ത് കാട്ടി ഭരണപക്ഷം. ഏകപക്ഷീയമായ ഒരു തീരുമാനത്തെ ജനാധിപത്യ രീതിയെന്ന് വിശേഷിപ്പിക്കുന്ന ബിജെപി പ്രതികരണങ്ങളും ജെപിസി തുറന്നുകാട്ടുന്നു.

കഴിഞ്ഞ ഓഗസ്തില്‍ പാര്‍ലമെന്റ് മേശപ്പുറത്ത് വെച്ച വഖഫ് ഭേദഗതി ബില്ലില്‍ ഭരണപക്ഷം മുന്നോട്ട് വെച്ച 14 ദേദഗതികള്‍ മാത്രമാണ് ജെപിസി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളെല്ലാം തള്ളിയാണ് ജെപിസി അധ്യക്ഷന്‍ ഏറ്റവും വലിയ ജനാധിപത്യ രീതിയാണ് ഇവിടെ കണ്ടതെന്ന് വീരവാദം മുഴക്കിയത്. ജോയിന്റെ പാര്‍ലമെന്ററി കമ്മിറ്റിയില്‍ ബഹുഭൂരിപക്ഷവും ഭരണകക്ഷിയുടെ എംപിമാരാണെന്നിരിക്കെയാണ് ഈ പ്രഹസനം. ബിജെപിയുടെ എംപിമാരും എന്‍ഡിഎയ്‌ക്കൊപ്പമുള്ളവരുമായ 16 പേരാണ് ജെപിസിയില്‍ ഉണ്ടായിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളുടെ എണ്ണം വെറും 10ഉം. സ്വാഭാവികമായും 16ന് എതിരെ 10 എന്ന വോട്ടെണ്ണം കൊണ്ട് പ്രതിപക്ഷത്തിന് കമ്മിറ്റിയില്‍ ഒന്നും നടത്താനില്ല. വളരെ അനായാസാനേ ഭരണപക്ഷം പറയുന്നത് മാത്രം കമ്മിറ്റിയില്‍ നടപ്പാക്കപ്പെടും. ജെപിസിയില്‍ ആ ബിജെപി കാലത്തെ സ്വാഭാവികത മാത്രമാണ് നടന്നത്.

10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 44 ഭേദഗതികള്‍ ചര്‍ച്ച ചെയ്തുവെന്നും അതില്‍ 14 എണ്ണം കമ്മിറ്റി അംഗീകരിച്ച് ഫൈനല്‍ റിപ്പോര്‍ട്ട് 31ന് സമര്‍പ്പിക്കുമെന്നും കമ്മിറ്റി അധ്യക്ഷനും ബിജെപി എംപിയുമായ ജഗദാംബിക പല്‍ പറഞ്ഞു. രാജ്യത്തെ മുസ്ലീം ചാരിറ്റബിള്‍ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡ് രീതിയില്‍ 44 മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് വഖഫ് ഭേദഗതി ബില്ല്. ഇത് ഓഗസ്തില്‍ പാര്‍ലമെന്റിലെത്തിയപ്പോള്‍ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയ്ക്ക് മുന്നിലേക്ക് വിഷയം എത്തിയത്. സഭയില്‍ അന്ന് വെച്ച കരട് ബില്ലില്‍ 14 മാറ്റങ്ങളുമായി ജെപിസി ഇപ്പോള്‍ അംഗീകാരം നല്‍കി. പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തിരുത്തി ഭരണപക്ഷത്തിന്റെ എല്ലാ മര്‍ക്കടമുഷ്ടിയും ഉപയോഗിച്ചാണ് ഭേദഗതി ബില്ല് ബിജെപി ജെപിസിയിലൂടെ അംഗീകരിച്ചെടുപ്പിച്ചത്. ബിജെപി എംപി ജഗദംബിക പാലിന്റെ ഏകപക്ഷീയ നീക്കങ്ങളും പ്രതിപക്ഷ അംഗങ്ങളെ അടിച്ചിരുത്തിന്ന നടപടിക്രമങ്ങളും പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടും പ്രതിപക്ഷത്തെ നിരാകരിച്ച് ജെപിസി ഭരണപക്ഷ താല്‍പര്യം മാത്രം നടത്തിയെടുത്തു. അംഗീകാരം നല്‍കിയതിന് ശേഷം ജെപിസി അധ്യക്ഷന്‍ ജഗദാംബിക പലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

44 ഭേദഗതികള്‍ ചര്‍ച്ച ചെയ്തു. ആറുമാസത്തെ വിശദമായ ചര്‍ച്ചകളില്‍ ഞങ്ങള്‍ എല്ലാ അംഗങ്ങളോടും ഭേദഗതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഞങ്ങളുടെ അവസാന യോഗമായിരുന്നു… ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ 14 എണ്ണം കമ്മിറ്റി അംഗീകരിച്ചു. പ്രതിപക്ഷവും ഭേദഗതികള്‍ നിര്‍ദേശിച്ചു. ഓരോന്നിനും വോട്ടെടുപ്പ് നടത്തി. അവരെ പിന്തുണയ്ക്കാന്‍ 10 വോട്ടുകളും എതിര്‍ത്ത് 16 വോട്ടുകളും ഉണ്ടായിരുന്നു. അതിനാല്‍ അവരുടെ ഭേദഗതികള്‍ തള്ളിപ്പോയി. ഇന്ന് ഭേദഗതികള്‍ പാസാക്കിയത് പോലെയുള്ള ജനാധിപത്യ രീതി വേറെയുണ്ടാകില്ല.

യോഗത്തില്‍ ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി അടക്കം ആവര്‍ത്തിച്ചിരുന്നു. കമ്മിറ്റി നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് അരോപിച്ച് കല്യാണ്‍ ബാനര്‍ജി, എ രാജ, ഒവൈസി, തുടങ്ങി പല പ്രതിപക്ഷ അംഗങ്ങളേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു പല്‍. ഫെബ്രുവരി 5 ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ചാണ് വഖഫ് ഭേദഗതി ബില്‍ അവതാളത്തിലാക്കാന്‍ പല്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മുന്നില്‍ തങ്ങളുടെ ആശങ്കയും പങ്കുവെച്ചിരുന്നു. 10 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതടക്കം കാര്യങ്ങള്‍ സ്പീക്കറെ അറിയിച്ചിട്ടും കാര്യമുണ്ടായില്ല.

വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടുന്നതടക്കം നിര്‍ണായകമായ നീക്കങ്ങളും ഭേദഗതിയിലുണ്ട്. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ ഒരു കേന്ദ്ര മന്ത്രിയും മൂന്ന് എംപിമാരും, കൂടാതെ രണ്ട് മുന്‍ ജഡ്ജിമാരും, രാജ്യത്തെ പ്രസക്തരായ നാല് പേരും, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടണമെന്നും ഇവരാരും ഇസ്ലാമിക വിശ്വാസത്തില്‍ നിന്നുള്ളവരാകണമെന്ന് ഇല്ലെന്നു പുതിയ ഭേദഗതി പറയുന്നു. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനാവില്ലെന്നും പുതിയ ഭേദഗതി പറയുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ