തൂക്കുസഭ നിലവിൽ വന്ന ഹരിയാനയിൽ ആര് ഭരണത്തിലെത്തും എന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. നിലവിലെ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷം നേടന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രാദേശിക കക്ഷിയായായ ജെ.ജെ.പിയെ കൂടി ഒപ്പം കൂട്ടി സര്‍ക്കാരുണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പിയും കോൺഗ്രസും.
കോൺഗ്രസിന് ഇത്തവണ മികച്ച നേട്ടം കൈവരിക്കാൻ കാരണമായത് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ തന്ത്രങ്ങളാണ്. 90 അംഗ നിയമസഭയില്‍ 48 സീറ്റു കളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ കേവല ഭൂരിപക്ഷം നേടാനായില്ല. ജെ.ജെ.പിയെ ഒപ്പം നിര്‍ത്താന്‍ ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി പദം നൽകാനും കോൺഗ്രസ് നീക്കം നടത്തുന്നുണ്ട്. കർണാടക മോഡൽ നീക്കമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാൻ ബി ജെ പി ഒരുക്കമല്ലെന്നാണ് സൂചനകൾ. അതൊഴിച്ച് ഉയർന്ന സ്ഥാനങ്ങൾ നൽകാമെന്ന ഓഫർ അവർ മുന്നോട്ടു വെച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
തനിക്ക് നേരത്തേ സമയം തന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചേനെ എന്നായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസിന്റെ നേട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ മാധ്യമങ്ങളോട് പറഞ്ഞത്.
‘എനിക്ക് നേരത്തേ തിരഞ്ഞെടുപ്പിന്റെ ചുമതല ലഭിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് എന്തായാലും ഭൂരിപക്ഷം ലഭിക്കുമായിരുന്നു’. ഹൂഡ പറഞ്ഞു.ഇത്തവണത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഹൂഡയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ വിജയം കണ്ടെന്നും ഇതില്‍ നിന്നും വ്യക്തമാണ്. ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രണ്ടുതവണ ദേശീയ നേതാക്കള്‍ വന്നതൊഴിച്ചാല്‍ ബാക്കി പ്രചാരണം മുഴുവന്‍ ഹൂഡയുടെ നിയന്ത്രണത്തിലായിരുന്നു. കഴിഞ്ഞ തവണത്തെ കനത്ത തോല്‍വിയോടെ ഹൂഡയെ എഴുതി തള്ളാനായിട്ടില്ല എന്നതിന്റെ തെളിവു കൂടിയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നേട്ടം.