ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. ബിനീഷ് ബംഗളൂരുവിൽ ആരംഭിച്ച പണമിടപാട് സ്ഥാപനത്തിൽ അനൂപ് മുഹമ്മദിൻറെ പങ്ക് വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. സ്ഥാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബിനീഷ് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
2015-ൽ ബിനീഷ് കോടിയേരി ബി ക്യാപിറ്റൽ ഫിനാൻസ് സർവീസ് എന്ന് പറയുന്ന ഒരു പണമിടപാട് സ്ഥാപനം ബംഗളൂരുവിൽ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം അതിന്റെ ഡയറക്ടറാണ്. കൃത്യമായ തെളിവുകൾ എന്റെ കയ്യിലുണ്ട്. ബിനീഷ് കോടിയേരി മറുപടി പറയട്ടെ, ആരാണ് അതിൽ നിക്ഷേപകരായിട്ടുള്ളത്. അതിൽ നിന്ന് ആർക്കൊക്കെയാണ് പണം കൊടുത്തത്. അതും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധം എന്താണ്. ആ സ്ഥാപനത്തിൽ നിന്നാണോ അനൂപിന് പണം കൊടുത്തത്. അതിനെ സംബന്ധിച്ച് പറയട്ടെ. പണം കടം കൊടുത്തു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. പി കെ ഫിറോസ് പറഞ്ഞു.
ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ഫിറോസ് നേരത്തെ ആരോപിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലഹരിമരുന്ന് സംഘം പിടിയിലായത്. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് ആരോപിച്ചു. അനൂപ് മുഹമ്മദ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ മൊഴിയും പി കെ ഫിറോസ് പുറത്തുവിട്ടു.
അനൂപ് മുഹമ്മദിന് ബിനീഷുമായി അടുത്ത ബന്ധമാണുള്ളത്. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാപാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണിനിടെ ജൂണ്‍ 19-നായിരുന്നു നിശാ പാര്‍ട്ടി. ഈ സംഘത്തിന് സിനിമ മേഖലയുമായും അടുത്ത ബന്ധമുണ്ട്. ഈ പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തു. ജൂലൈ 10-നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്ന ബെംഗളൂരുവില്‍ അറസ്റ്റിലായത്. 26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്. ലഹരി കടത്തുകേസിൽ അറസ്റ്റിലായ പ്രതികളിൽ പലർക്കും സ്വർണ്ണക്കടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോൺ രേഖകൾ പിന്നീട് പുറത്തു വിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിക്കാതിരിക്കാൻ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞിരുന്നു.