ആവേശകരമായ മത്സരപോരാട്ടത്തിനായിരുന്നു ലോക ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്. ഇന്നലെ നടന്ന ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാനറികളുടെ വിജയം. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി രണ്ടാംപകുതിയുടെ ഇൻജുറി ടൈമിലാണ് (90+6) ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.
മത്സരത്തിന്‍റെ 29ാം മിനിറ്റിൽ കെയ്ഷു സനോയിലൂടെ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ഇടവേളക്കുശേഷം കാസെമിറോ 56-ാം മിനിറ്റിൽ ഒപ്പമെത്തിച്ചു. മത്സരം അധിക സമയത്തേക്ക് പോകുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് മാർട്ടിനെല്ലി ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രൂണോ ഗ്യുമറേസ് നൽകിയ പന്താണ് താരം വലയിലാക്കിയത്.
മത്സരത്തിൽ പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടുനിന്നെങ്കിലും ഗോൾ നീക്കങ്ങളെല്ലാം ജപ്പാന്‍റെ പ്രതിരോധത്തിൽ തട്ടിതെറിച്ചു. മൈതാനത്തിന്‍റെ മധ്യത്തിൽനിന്ന് ഡാനിലോ നൽകിയ ഒരു മോശം പാസ് തട്ടിയെടുത്ത് സനോ നടത്തിയ ഒറ്റയാൾ കുതിപ്പാണ് ജപ്പാന് ലീഡ് നേടുകൊടുത്തത്.
ഇടവേളക്കുശേഷം ലൂക്കാസ് പക്വേറ്റയെ പിൻവലിച്ച് യുവതാരം എൻഡ്രിക്കിനെ കളത്തിലിറക്കി.. 56ാം മിനിറ്റിൽ കാസെമിറോ ഒരു കിടിലൻ ഹെഡ്ഡറിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. അവസാന മിനിറ്റിൽ ഗോൾ മടക്കാനുള്ള ബ്രസീൽ നീക്കം ഫലം കണ്ടു. പ്രീ ക്വാർട്ടറിൽ നോർവെ-ഐവറി കോസ്റ്റ് മത്സരത്തിലെ വിജയികളെയാണ് ബ്രസീൽ നേരിടുക.