എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ

കാല്‍പന്തിന് പുറകെയുള്ള ഭ്രാന്തമായ സ്വപ്നാടങ്ങളില്‍ എപ്പഴോ, റൊണാള്‍ഡോയും, റിവാള്‍ഡോയും, റൊണാള്‍ഡീഞ്ഞൊയും, കാര്‍ലോസുമൊക്കെ കോറിയിട്ട മനസിലെ പീതവര്‍ണ്ണം മാഞ്ഞുപോകുകയും, അവിടേയ്ക്ക്, ഗഗന സീമകളുടെ നീലയും-വെള്ളയും ആഴത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തത്, നീളന്‍ മുടിയിഴകളുള്ള, നക്ഷത്രകണ്ണുകളുള്ള ലിയോ രാജകുമാരനെ ആ കുപ്പായത്തില്‍ കണ്ട നാള്‍ മുതലായിരുന്നു.

പിന്നീടങ്ങോട്ട് ആയാള്‍ക്കൊപ്പം, കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്നു നനഞ്ഞിറ്റിയ ഹൃദയവുമായി നടത്തിയ പ്രയാണങ്ങളെക്കാള്‍, തീവ്രമായി മറ്റൊന്നുമില്ലായിരുന്നു. അയാള്‍ക്ക് പൊള്ളിയപ്പോള്‍ ഒപ്പം പൊള്ളിയും, അയാള്‍ കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞും, അയാള്‍ ഹതാശനായപ്പോള്‍, അയാളോളം ഹതാശനായും സ്വയം അയാളായി മാറിയൊരു യാത്ര.

ആല്‍ബിസെലസ്റ്റുകളുടെ കുപ്പായത്തില്‍ അയാള്‍ കളിക്കാനിറങ്ങിയ ഓരോ ഫൈനലിന് മുമ്പും, എന്റെ ഹൃദയമിടിച്ച പ്രവേഗത്തില്‍, പിന്നീടൊരിക്കലും ഹൃദയമിടിച്ചു കാണുകയില്ല… ആ നിമിഷങ്ങളിലെ എന്റെ രക്തസമ്മര്‍ദ്ദമളന്ന സ്പിഗ്മമനോമീറ്ററിലെ മെര്‍ക്കുറി, പിന്നീടൊരിക്കലും അതുപോലെ ഉയര്‍ന്നിരിക്കില്ല…

‘അന്നാമ്മോ, ഇന്നെങ്കിലും നമ്മുടെ പാര്‍ട്ടി ജയിക്കുമോടി!’, എന്ന് അത്രമേല്‍ ആര്‍ദ്രമായി പിന്നീടൊരിക്കലും അവളോട് ചോദിച്ചു കാണുകയില്ല… ജീവിതത്തില്‍ ആദ്യമായി, അത്തരം യാതൊരു വികാരവിക്ഷോപങ്ങളുമില്ലാത്ത, അയാള്‍ കളിക്കുന്നൊരു ഫൈനലിനു മുമ്പുള്ള നിമിഷങ്ങങ്ങളാണ് കടന്നു പോകുന്നത്. ലയണല്‍ ആന്ദ്രേസ് മെസ്സി സിംഹാസനാരൂഡനായ ലുസൈയിലിലെ ആ രാത്രി എന്റെ കാമനകളെ അത്രമേല്‍ തൃപ്തമാക്കിയിരിക്കുന്നു…….

കാല്‍പന്തിനെ പ്രണയിച്ച എന്നിലെ കാമുകന്‍ പ്രണയത്തിന്റെ നീഹാരാര്‍ദ്ര മഹാദ്രികളില്‍ എപ്പഴേ ചുംബിച്ചു കഴിഞ്ഞിരിക്കുന്നു.. അയാളുടെ നേട്ടങ്ങളോ, നഷ്ടങ്ങളോ ഇനിയങ്ങോട്ട് എന്നെ ഉദ്ധീപിപ്പിക്കാത്ത വിധം അയാള്‍ എന്നെ അത്രമേല്‍ പൂര്‍ണ്ണനാക്കിയിരിക്കുന്നു..

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ തണുപ്പുള്ളയൊരു രാത്രിയില്‍ കണ്ട, മനസില്‍ വീണ്ടും പീതപുഷ്പങ്ങളുടെ വസന്തങ്ങള്‍ ഉണര്‍ത്തിയൊരു കാഴ്ച ഇന്നും ഒളിമങ്ങാതെ അതു പോലെയുണ്ട്. ആ മഞ്ഞകുപ്പായക്കാരന്‍ പക്ഷെ ബ്രസീലുകാരന്‍ ആയിരുന്നില്ല. വാരകള്‍ക്ക് അകലെ നിന്നും ഉയര്‍ന്നിറങ്ങിയ പന്തിനെ തന്റെ ഇടം നെഞ്ചുക്കൊണ്ട് ഇടം കാലിലേക്ക് സ്വീകരിച്ച്, ഉറുഗിയന്‍ ഗോള്‍ വലയിലേക്ക് അവന്‍ ഉതിര്‍ത്തൊരു ഷോട്ട്. ഒറ്റ ഷോട്ടു കൊണ്ട് അവനെ ഞാന്‍ പ്രണയിച്ചു പോയി! ഹാമസ് റോഡ്രിഗസ്സ്…!

എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയ അവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ. ഖത്തറിലെ ലിയോയെപ്പോലെ, അവന്റെ ഹൃദയ താളങ്ങള്‍ക്കൊപ്പം ചുവടുവെച്ചാണ് കൊളംബിയ, കോപ്പയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍, മിശിഹ തന്റെ കിരീടം അവന് കൈമാറിയാലും, എന്റെ ഹൃദയം കൂടുതല്‍ ശോണിതമാവുകയേയുള്ളു… ഞാന്‍ കൂടുതല്‍ ഉദ്ഗാഢത്തോടെ കാല്‍പന്തിനെ ആ ഹൃദയത്തോടു ചേര്‍ത്തു വെയ്ക്കുകമാത്രമേ ചെയ്യുകയൊള്ളു

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”