ലോക ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയറിന്റെ തിരിച്ച് വരവിനായി. നാളുകൾ ഏറെയായി പരിക്കിന്റെ പിടിയിലാണ് താരം. ഈ വർഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിന് മുൻപ് താരത്തിന് തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോഴിതാ നെയ്‌മര്‍ ജൂനിയറിന്‍റെ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ദേശീയ ടീം പരിശീലകൻ കാർലോ അൻസലോട്ടി സംസാരിച്ചിരിക്കുകയാണ്. പരിക്കിന്‍റെ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയ താരത്തിനു വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുൻപ് പൂർണ്ണ കായികക്ഷമത കൈവരിക്കാൻ ഇനിയും സമയമുണ്ടെന്ന് അൻസലോട്ടി വ്യക്തമാക്കി.
‘നെയ്‌മറിന് പഴയ ഫോമിലേക്ക് തിരിച്ചെത്താൻ 100 ശതമാനവും സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷനും ഞാനും അദ്ദേഹത്തിന്‍റെ ഓരോ ചലനങ്ങളും സൂക്ഷ്‌മമായി വിലയിരുത്തുകയാണ്. ലോകകപ്പ് സ്ക്വാഡിൽ ഇടംനേടാൻ താൻ യോഗ്യനാണെന്ന് തെളിയിക്കാൻ നെയ്‌മർക്ക് മുന്നിൽ ഇനിയും രണ്ട് മാസത്തെ സമയമുണ്ട്’ അൻസലോട്ടി പറഞ്ഞു.