ഓസ്‌ട്രേലിയക്കെതിരെ നടക്കാൻ പോകുന്ന ഏകദിനത്തിൽ നിന്നും രോഹിത് ശർമ്മയെ നായക സ്ഥാനത്ത് നിന്ന് മാറ്റി പകരം യുവ താരം ശുഭ്മൻ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. അതിൽ വൻ തോതിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. അത് കൂടാതെ പേസ് ബോളർ ഹർഷിത് റാണയെയും ടീമിൽ ഉൾപെടുത്തിയതിനും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഹര്‍ഷിത് റാണയെ പരസ്യമായി വിമർശിച്ച താരങ്ങളിൽ മുൻ പന്തിയിൽ നിന്നിരുന്നവരാണ് മുൻ ഇന്ത്യൻ താരങ്ങളായ ക്രിസ് ശ്രീകാന്ത്, രവിചന്ദ്രൻ അശ്വിൻ എന്നിവർ. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” ഇതെല്ലാം എത്ര നാണക്കേടാണെന്ന് നോക്കൂ. നിങ്ങളുടെ യൂട്യൂബ് ചാനലുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന് വേണ്ടി 23 വയസുള്ള കുട്ടികളെ പോലും വെറുതെ വിടാത്തത് എത്ര അന്യായമാണ്. ഇത് തീര്‍ത്തും അന്യായമായ കാര്യം തന്നെയാണ്, കാരണം അദ്ദേഹത്തിന്റെ (ഹര്‍ഷിത്തിന്റെ) അച്ഛന്‍ മുന്‍ താരമോ മുന്‍ ചെയര്‍മാനോ എന്തിന് എന്‍ആര്‍ഐ പോലുമല്ല”, ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“ഏത് ക്രിക്കറ്റ് കളിച്ചാലും അത് ഹര്‍ഷിത് സ്വന്തം മെറിറ്റിലാണ് കളിക്കുന്നത്. ഇനി ഭാവിയിലായാലും അദ്ദേഹത്തിന്റെ സ്വന്തം മെറിറ്റിലായിരിക്കും കളിക്കാന്‍ പോകുന്നത്. ഏതെങ്കിലും താരത്തെ വ്യക്തിപരമായി ലക്ഷ്യമിടുന്നത് ന്യായമായ കാര്യമല്ല. അവരുടെ പ്രകടനത്തെ വെച്ച് ടാര്‍ഗറ്റ് ചെയ്യാം. പക്ഷേ അതിന് വേണ്ടി ഇവിടെ ആളുകളുണ്ട്, സെലക്ടര്‍മാരുമുണ്ട്”, ഗംഭീര്‍ ചൂണ്ടിക്കാട്ടി.