ഐപിഎലിന് പിന്നാലെ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിലും ബാറ്റിംഗ് വിസ്മയം തുടർന്ന് 14 കാരൻ വൈഭവ് സൂര്യവംശി ചരിത്രം രചിച്ചു. ഫോർമാറ്റിലെ മൂന്നാമത്തെ വേഗതയേറിയ അർദ്ധസെഞ്ച്വറി നേടിയതിന് ദിവസങ്ങൾക്ക് ശേഷം, യൂത്ത് ഏകദിനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം.
ഇംഗ്ലണ്ട് അണ്ടർ 19-നെതിരെയുള്ള നാലാമത്തെ യൂത്ത് ഏകദിനത്തിൽ വെറും 52 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. 14 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. 78 ബോളിൽ 143 റൺസിന് വൈഭവ് പുറത്തായതിനാൽ അർഹമായ 150 റൺസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 183.33 എന്ന് കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
കഴിഞ്ഞ മത്സരത്തിൽ, വൈഭവ് വെറും 14 പന്തുകൾ കൊണ്ട് അർദ്ധസെഞ്ച്വറി തികച്ചു. യൂത്ത് ഏകദിനത്തിൽ ഋഷഭ് പന്തിന് ശേഷം ഒരു ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെയും നാലാമത്തെയും വേഗതയേറിയ അർദ്ധസെഞ്ച്വറിയും ആയിരുന്നു ഇത്. അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്‌സ് നേടിയ മൻദീപ് സിംഗിന്റെ റെക്കോർഡും അദ്ദേഹം മറികടന്നു. 27 സിക്‌സറുകളാണ് വെറും നാലു കളിയില്‍ താരം പറത്തിയത്.
ഇതുവരെ പരമ്പരയിൽ നാലു മല്‍സരങ്ങളില്‍ നിന്നും 198.76 സ്‌ട്രൈക്ക് റേറ്റില്‍ 322 റണ്‍സാണ് ഇപ്പോള്‍ താരത്തിന്റെ സമ്പാദ്യം. സീനിയര്‍ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് വൈഭവ് ഇവിടെ നല്‍കിയിരിക്കുന്നത്.