ടി-20 ലോകകപ്പ് നേടിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 148 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. ആരാധകർ ഒന്നടങ്കം കാത്തിരുന്നത് യുവ താരം വൈഭവ് സൂര്യവൻഷിയുടെ അരങ്ങേറ്റത്തിനായിരുന്നു. എന്നാൽ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ വൈഭവ് ഇടംപിടിച്ചില്ല.
പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കില്‍ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവൻഷി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കുമായിരുന്നു. ടോസ് സമയത്ത് വൈഭവിന്‍റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത് നിർഭാഗ്യവശാൽ വൈഭവ് കളിക്കുന്നില്ലെന്നായിരുന്നു.
അവൻ മികച്ച കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ഇതിനകം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ചില മികച്ച കളിക്കാർ നമുക്കൊപ്പമുണ്ട്. ഞങ്ങൾ അവർക്ക് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരിയായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കുമെന്നും ശ്രേയസ് വ്യക്തമാക്കി.
വൈഭവ് ഉണ്ടായിരുന്നെങ്കിൽ മത്സരം വിജയിക്കുമായിരുന്നു എന്ന് അഭിപ്രായപ്പെട്ട് ഒരു കൂട്ടം ആരാധകർ രംഗത്ത് എത്തിയിരുന്നു. അടുത്ത മത്സരത്തിൽ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.