ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് ജയം. നാലു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ഡൽഹി ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.
36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. ഇപ്പോഴിതാ തോൽവി കാരണം പറഞ്ഞിരിക്കുകയാണ് ഡൽഹി നായകൻ അക്‌സർ പട്ടേൽ.
‘264 റൺസ് നേടിയിട്ടും മത്സരം തോറ്റതിൽ വളരെ നിരാശയുണ്ട്. മത്സരം ഞങ്ങളുടെ കൈയിൽ തന്നെയായിരുന്നു. പക്ഷെ രണ്ട് തവണ ശ്രേയസ് അയ്യരിന്റെ ക്യാച്ച് കരുൺ നായർ പാഴാക്കിയത് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. ശ്രേയസ് അയ്യരെ പോലെയുള്ള താരത്തിനൊക്കെ രണ്ട് തവണ ലൈഫ് ലൈൻ നൽകുക എന്നൊക്കെ പറഞ്ഞാൽ അത് ക്രൂഷ്യലാണ്’
‘ഞങ്ങളുടെ പദ്ധതികൾ വിജയിപ്പിക്കുന്നതിൽ ബോളർമാരും പരാജയപെട്ടു. ബോളിങ്ങിലും ഫീൽഡിങ്ങിലും സംഭവിച്ച തെറ്റുകൾ തിരുത്തണം എന്നാലേ പ്ലെഓഫ് റേസിൽ ഞങ്ങൾക്ക് നിൽക്കാൻ സാധിക്കു’ അക്‌സർ പട്ടേൽ പറഞ്ഞു.