ആൻഡേഴ്സൺ-ടെണ്ടുൽക്കറിലെ പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. മുഹമ്മദ് സിറാജിന്റെ സംഹാരതാണ്ഡവത്തിനാണ് ഇംഗ്ലണ്ട് ഇരയായത്. കൂടാതെ സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയുടെയും ബോളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിൽ അവസാനിച്ചു.
ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 367 റൺസിന് ഓൾഔട്ടായി. നാലാം ദിനം രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിനെ സിറാജും പ്രസിദ്ധും ചേർന്ന് വരിഞ്ഞ് മുറുക്കുന്ന കാഴ്ചയാണ് കാണാനായത്. രണ്ടാം ഇന്നിംഗ്സിൽ സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് നാല് വിക്കറ്റ് വീഴ്ത്തി സപ്പോർട്ടിംഗ് ശക്തിയായി. ആകാശ് ദീപ് ഒരു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിനിടയിൽ ഇംഗ്ലണ്ട് ബോളർ ക്രിസ് വോക്‌സിന്റെ ഇടം കൈക്ക് പരിക്കേറ്റിരുന്നു. അത് വക വെക്കാതെയാണ് താരം അവസാന വിക്കറ്റിലേക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. മത്സരം തൊൽകാനുള്ള കാരണവും അത് തന്നെയാണെന്നാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് പറയുന്നത്. ‘അദ്ദേഹത്തിന്റെ പരിക്കാണ് ഞങ്ങളുടെ പദ്ധതികളെ തകർത്തത്’, ഇരു ടീമുകളും മികച്ച പോരാട്ട വീര്യം കാണിച്ചു, അഭിനന്ദനങൾ’ ബെൻ സ്റ്റോക്സ് പറഞ്ഞു.