ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നമീബിയക്കെതിരെ നടന്ന മത്സരത്തിൽ 93 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ ഓപണർ ഇഷാൻ കിഷനും, ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയും അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യക്ക് സാധിച്ചു.
ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് നമീബിയ നായകൻ ഗെർഹാർഡ് ഇറാസ്മസ് കാഴ്ച്ച വെച്ചത്. ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്മാരായ ഇഷാൻ കിഷൻ, തിലക് വർമ്മ, ഹാർദിക് പാണ്ട്യ, അക്‌സർ പട്ടേൽ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 4 ഓവറിൽ 20 റൺസ് വഴങ്ങി 4 വിക്കറ്റുകളാണ് താരം നേടിയത്. ബാറ്റിംഗിൽ രണ്ട് സിക്സ് അടക്കം 18 റൺസും നേടി.
മത്സരത്തിൽ ഇഷാൻ കിഷൻ 24 പന്തിൽ 6 ഫോറും 5 സിക്‌സും അടക്കം 61 റൺസ് നേടി, ഹാർദിക് പാണ്ട്യ 52 റൺസ് നേടി അർധ സെഞ്ചുറി തികച്ചു. കൂടാതെ തിലക് വർമ്മ 25, സഞ്ജു സാംസൺ 22, ശിവം ദുബൈ 23 റൺസ് എന്നി താരങ്ങൾ ഭേദപ്പെട്ട പ്രകടനവും നടത്തി. ഇന്ത്യക്കായി ബോളിങ്ങിൽ വരുൺ ചക്രവർത്തി 3 വിക്കറ്റുകളും, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. അർശ്ദീപ് സിങ്, ശിവം ദുബൈ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റുകളും നേടി.