ഇപ്പോൾ നടന്ന ടി-20 ലോകകപ്പിൽ ന്യുസിലാൻഡിനെതിരെ 96 റൺസിന് വിജയിച്ച് മൂന്നാം തവണയും ലോകകപ്പിൽ മുത്തമിട്ട ടീമാണ് ഇന്ത്യ. ഇപ്പോഴിതാ സൂപ്പർ 8 ൽ ദക്ഷിണാഫ്രിക്ക കാണിച്ച മണ്ടത്തരം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കിൾ വോൺ. സൂപ്പർ 8 ൽ വെച്ച് തന്നെ ഇന്ത്യയെ പുറത്താക്കാനുള്ള സുവർണാവസരമാണ് ദക്ഷിണാഫ്രിക്ക പാഴാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.
‘ഈ ടൂർണമെന്‍റിലെ ഏറ്റവും മണ്ടൻ ടീം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പർ 8-ൽ അവർ വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്‍റിന് പുറത്താകുമായിരുന്നു. ഇന്ത്യ എന്ന വമ്പൻ ശക്തിയെ തടയാനുള്ള ഏക വഴി അതായിരുന്നു. കിരീടം നേടണമെങ്കിൽ ഏറ്റവും മികച്ച ടീമിനെ നേരത്തെ തന്നെ പുറത്താക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്’, വോൺ പറഞ്ഞു.
ഫൈനൽ മത്സരത്തിൽ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശിവം ദുബെ ഹാർദിക് പാണ്ട്യ എന്നിവർ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ട്യ എന്നിവരും തിളങ്ങി.