ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ടി 20 യിൽ 7 വിക്കറ്റുകൾക്ക് വിജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിട്ട് നിൽക്കുന്നു. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയിക്കാൻ നിർണായകമായത്. ഹർഷിത് റാണ, അർശ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹർദിക് പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
ബാറ്റിംഗിൽ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശർമ്മ 18 പന്തിൽ മൂന്നു ഫോറുകളും സിക്സറുകളും അടക്കം 35 റൺസ് നേടി. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 5 ഫോറടക്കം 28 പന്തുകളിൽ 28 റൺസ് നേടി. കൂടാതെ തിലക് വർമ്മ (26) ശിവം ദുബൈ (10*) എന്നിവരും മികച്ച പ്രകടനം നടത്തി.
നാളുകൾ ഏറെയായി മോശം ഫോമിൽ തുടരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നലെ നടന്ന മത്സരത്തിലും ഫ്ലോപ്പായിരുന്നു. 11 പന്തുകളിൽ 2 ഫോർ അടക്കം 12 റൺസ് മാത്രമാണ് നേടിയത്. ഇതോടെ താരത്തെ ടീമിൽ നിന്നും മാറ്റി നിർത്തണം എന്ന ആവശ്യവുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിന് മുൻപ് സൂര്യ തന്റെ ഫോം വീണ്ടെടുത്തില്ലെങ്കിൽ സ്‌ക്വാഡിൽ ഉൾപെടാനുള്ള സാധ്യത വളരെ കുറവായിരിക്കും.