പാകിസ്താൻ ക്രിക്കറ്റിലെ പേസ് വിസ്മയമെന്ന് വാഴ്ത്തപ്പെട്ട ഷഹീൻ ഷാ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റാഷിദ് ലത്തീഫ്. മോശം ഫോമും വിക്കറ്റ് വീഴ്ത്തുന്നതിലെ പരാജയവും കാരണം ഷഹീൻ പാകിസ്താന്റെ ടി20 പ്ലേയിംഗ് ഇലവനിൽ പോലും സ്ഥാനം അർഹിക്കുന്നില്ലെന്നാണ് ലത്തീഫിന്റെ പക്ഷം. ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ ഷഹീൻ നേരിടുന്ന വിമർശനങ്ങൾക്കിടെയാണ് ലത്തീഫിന്റെ ഈ തുറന്നുപറച്ചിൽ.
2022-ലെ ടി20 ലോകകപ്പിന് ശേഷം ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനം ഏറെ പിന്നോട്ടുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കില്ലാത്ത ഷഹീന് പുതിയ പന്തിൽ വിക്കറ്റ് വീഴ്ത്താൻ കഴിയുന്നില്ലെന്നതാണ് ടീമിനെ കുഴക്കുന്നത്.
“ഷഹീൻ പാകിസ്താനായി ടി20 ക്രിക്കറ്റ് കളിക്കരുത് എന്നാണ് എന്റെ അഭിപ്രായം. അവനെ പുറത്താക്കണം. ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം അദ്ദേഹത്തെ നായകനാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ആ കാമ്പയിൻ അവസാനിപ്പിക്കണം. ഷഹീന്റെ സമയം കഴിഞ്ഞു, അദ്ദേഹം ഇനി ടി20 ടീമിനെ നയിക്കാൻ പാടില്ല.” റാഷിദ് ലത്തീഫ് പറഞ്ഞു.