ടി-20 ലോകകപ്പിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്ന ടീമുകളാണ് ഇന്ത്യയും ന്യുസിലാൻഡും. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യുസിലാൻഡിനെ തോല്പിച്ചായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. ഇത്തവണത്തെ ടി 20 ലോകകപ്പ് കിരീടം നേടിയാൽ അതിന്റെ കടം തീർക്കുകയാണ് ന്യുസിലാൻഡിന്റെ ലക്ഷ്യം.
ഇപ്പോഴിതാ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണ്‍ കഠിനാധ്വാനിയായ താരമാണെന്നാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ സൂര്യ പറഞ്ഞത്.
‘സാഹചര്യങ്ങള്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഇത് മികച്ച ഒരു യാത്രയാണ്. ഇത്ര വലിയ വേദിയില്‍ ഈ ടീമിനെ നയിക്കുകയെന്നത് വലിയ ഭാഗ്യമാണ്. ഫൈനലില്‍ ഏറ്റവും നന്നായി ബാറ്റുചെയ്യാന്‍ ശ്രമിക്കും. 250 റണ്‍സിന് മുകളില്‍ ഒരു സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നല്ലതുതന്നെയാണ്. സഞ്ജു സാംസണ്‍ ടീമില്‍ ഇല്ലാത്ത സമയത്തും കഠിനാധ്വാനം ചെയ്തിരുന്നു. ടീമിന് വേണ്ടി ഇപ്പോള്‍ പരമാവധി സഞ്ജു ചെയ്യുന്നുണ്ട്’ സൂര്യകുമാർ യാദവ് പറഞ്ഞു.