ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ മിന്നും ജയം. നായകനായ സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ശിവം ദുബൈ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കീവിസ് 208 റൺസ് നേടി. മറുപടി ബാറ്റിംഗിൽ 15.2 പന്തിൽ ഇന്ത്യ സ്കോർ മറികടന്നു.
മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ കിഷനാണ്. 32 പന്തിൽ 11 ഫോറും 4 സിക്‌സും അടക്കം 76 റൺസാണ് താരം അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് രാജകീയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. 37 പന്തിൽ 4 സിക്‌സും 9 ഫോറും അടക്കം 82* റൺസാണ് താരം നേടിയത്.
സൂര്യയ്ക്ക് കൂട്ടായി 18 പന്തുകളിൽ ഒരു ഫോറും 3 സിക്‌സും അടക്കം 36* റൺസുമായി ശിവം ദുബൈയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. എന്നാൽ ആരാധകർക്ക് നിരാശയായി മലയാളി താരം സഞ്ജു സാംസൺ. രണ്ടാം ടി 20 മത്സരത്തിൽ വെറും 6 റൺസ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. പരിക്കിൽ നിന്നും മുക്തി നേടി തിലക് വർമ്മ തിരികെയെത്തുമ്പോൾ ഇഷാൻ കിഷനെ പ്രധാന വിക്കറ്റ് കീപ്പറാക്കി സഞ്ജുവിനെ വീണ്ടും ബെഞ്ചിൽ ഇരുത്തുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇനിയുള്ള മത്സരങ്ങൾ സഞ്ജുവിന് നിർണായകമാണ്.