ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ നാലാം ജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ രാജകീയമായി സൂപ്പർ 8 ലേക്ക് പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ശിവം ദുബൈ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ വരുൺ ചക്രവർത്തിയും ശിവം ദുബൈയും വിക്കറ്റുകൾ നേടി മത്സരം അനുകൂലമാക്കി. മത്സരശേഷം ടീമിന്റെ പ്രകടനത്തിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയ സൂര്യ തങ്ങൾ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയെന്നും ഏതൊരു വെല്ലുവിളിയെയും നേരിടാൻ ടീം ഇനിയും സജ്ജമാണെന്നും എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
‘ഞങ്ങൾ ഒരുപാട് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കി കഴിഞ്ഞു. വിജയിക്കുമ്പോഴും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും, ഇന്ന് ഞങ്ങൾ അത് ചെയ്തു. മഞ്ഞുവീഴ്ചയുള്ളതിനാൽ ബോളർമാർക്ക് പന്തെറിയുക അൽപം വെല്ലുവിളിയായിരുന്നു. എങ്കിലും അന്തിമഫലത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്’
‘നേരത്തെ വിക്കറ്റുകൾ നഷ്ടമായാലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ബാറ്റർമാർക്ക് സാധിക്കണം. ഒരാളോ രണ്ടാളോ തിളങ്ങിയാൽ മാത്രം പോരാ, മറിച്ച് എല്ലാവരുടെയും സംഭാവനകൾ ഉണ്ടാകണം. ഇന്ത്യ മത്സരത്തിൽ ഏഴ് ബോളർമാരെ പരീക്ഷിച്ചിരുന്നു. ഇത് തനിക്ക് സന്തോഷകരമായ ഒരു തലവേദനയാണെന്നും പിച്ചിന്റെ സ്വഭാവമനുസരിച്ച് ഉപയോഗിക്കാൻ ടീമിൽ മികച്ച ബോളിങ് ഓപ്ഷനുകൾ ഉണ്ട്’ സൂര്യകുമാർ പറഞ്ഞു.
മത്സരത്തിൽ ശിവം ദുബൈ 66 റൺസും സൂര്യകുമാർ യാദവ് 34 റൺസും, തിലക് വർമ്മ 31 റൺസും, ഹർദിക് പാണ്ട്യ 30 റൺസും നേടി. ബോളിങ്ങിൽ ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി. കൂടാതെ ശിവം ദുബൈ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.