ഈ മാസം ഏഴാം തിയതി മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് എല്ലാ ടീമുകളും. ഇത്തവണ ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കളിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ തീരുമാനത്തെ മുന്‍ പാക് താരം ഡാനിഷ് കനേരിയ എതിർത്തു. സര്‍ക്കാരിന്റെ തീരുമാനം പാകിസ്താൻ ക്രിക്കറ്റിന് തന്നെയാകും കൂടുതല്‍ ദോഷം ചെയ്യുകയെന്ന് കനേരിയ പറഞ്ഞു.
‘ഇന്ത്യയോട് കളിക്കാൻ ഇന്നത്തെ പാക് ടീമിന് ഭയമാണോ എന്ന് തോന്നുന്നു, സമീപ കാലത്തൊന്നും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്താന് കഴിഞ്ഞില്ല എന്നിരിക്കെ പിന്മാറ്റം തെറ്റായ സന്ദേശം നൽകും’
‘ഗ്രൂപ്പ് ഘട്ടത്തില്‍ ബഹിഷ്‌കരിക്കാം. എന്നാല്‍ നാളെ സെമി ഫൈനലിലോ ഫൈനലിലോ ആണ് ഇന്ത്യയെ നേരിടേണ്ടി വരുന്നതെങ്കില്‍, അന്നും കളിക്കില്ലെന്ന് പറഞ്ഞ് കിരീടം ഇന്ത്യയ്ക്ക് വിട്ടുനല്‍കുമോ? മൈതാനത്തിറങ്ങി പോരാടി വിജയിക്കുകയാണ് വേണ്ടത്. അതാണ് യഥാര്‍ത്ഥ പ്രതികാരം. അല്ലാതെ ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.’അദ്ദേഹം പറഞ്ഞു.