ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവെച്ച 229 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ 9 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. രാജസ്ഥനായി വൈഭവ് സൂര്യവൻഷിയുടെ സെഞ്ചുറി പാഴായി.
ഹൈദരാബാദിനായി ഇഷാൻ കിഷൻ 57 റൺസും അഭിഷേക് ശർമ 74 റൺസും നേടി. നിതീഷ് കുമാർ 36 റൺസ് നേടിയപ്പോൾ ഹെൻഡ്രിച് ക്ലാസ ൻ 29 റൺസും നേടി. നേരത്തെ വൈഭവിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് രാജസ്ഥാൻ 228 റൺസ് നേടിയത്. 37 പന്തിൽ 12 സിക്‌സറും അഞ്ച് ഫോറുകളും അടക്കം 103 റൺസ് നേടിയാണ് താരം മടങ്ങിയത്. 36 പന്തിലായിരുന്നു സെഞ്ച്വറി. ധ്രുവ് ജുറൽ 51 റൺസും ഡൊണോവൻ ഫെരേര 33 റൺസും നേടി. ഇപ്പോഴിതാ മത്സരം തോറ്റ കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്.
“എനിക്ക് തോന്നുന്നു ഞങ്ങൾ ആവിഷ്കരിച്ച പദ്ധതികൾ എല്ലാം നടപ്പിലായി. പക്ഷെ മത്സരത്തിൽ ഒരുപാട് ക്യാച്ചുകൾ പാഴാക്കി. അഭിഷേക് ശർമ്മയെ പോലെയുള്ള താരത്തിന്റെയൊക്കെ ക്യാച്ചുകൾ കളയാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന് രണ്ടാം അവസരം കൊടുക്കുന്നത് വലിയ മണ്ടത്തരമാണ്. ഫീൽഡിങ്ങിൽ ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താമായിരുന്നു” പരാഗ് പറഞ്ഞു.