ഇന്നലെ മുംബൈയ്‌ക്കെതിരെ രാജസ്ഥാന്‍ മിന്നുംജയം ആഘോഷിച്ചപ്പോള്‍ മറുവശത്ത് പാഴായി പോയ ഒന്നിംഗ്‌സുണ്ട്. 21 പന്തുകളില്‍ നിന്ന് പുറത്താകാതെ 60 റണ്‍സെടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ. മുംബൈ 170- ന് മുകളില്‍ പോകില്ല എന്ന അവസ്ഥ നിലനില്‍ക്കെ പാണ്ഡ്യയുടെ കൂറ്റനടികളാണ് 196 എന്ന മികച്ച സ്കോർ വരെ എത്തിച്ചത്. മത്സരത്തില്‍ മുംബൈക്ക് വിജയിക്കാവുന്നതിലും കൂടുതല്‍ റണ്‍സുണ്ടെന്നാണ് താന്‍ കരുതിയതെന്ന് പാണ്ഡ്യ പറഞ്ഞു.
“രണ്ടാം സ്ട്രാറ്റജിക് ടൈം ഔട്ട് വന്നപ്പോള്‍ ഞങ്ങള്‍ പരമാവധി 170 റണ്‍സ് അടിക്കാന്‍ സാധിക്കുമെന്നായിരുന്നു കരുതിയത്. ആ സ്‌കോര്‍ ലക്ഷ്യമിട്ടാണ് കളിച്ചത്. എന്നാല്‍ 25 റണ്‍സ് കൂടുതലായി ടീമിന് ലഭിച്ചു. അത് ജയിക്കാന്‍ ധാരാളമായിരുന്നു എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ ഈ ജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റോക്സിനും സഞ്ജുവിനുമുള്ളതാണ്. അവര്‍ ഗംഭീരമായി ബാറ്റ് ചെയ്തു. ചില സമയങ്ങളില്‍ നിങ്ങള്‍ എതിരാളികള്‍ക്ക് കൂടി ക്രെഡിറ്റ് കൊടുക്കണം. അവരാണ് ഈ മത്സരത്തില്‍ തകര്‍ത്തടിച്ചത്.”
“നന്നായി തന്നെ സഞ്ജുവും സ്റ്റോക്സും ബാറ്റ് ചെയ്തു. ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അവരുടെ കളിക്കളത്തിലെയും ബാറ്റിംഗിലെയും മികവാണ് ജയത്തിലേക്ക് നയിച്ചത്. എന്തിനേറെ പറയുന്നു ഭാഗ്യം പോലും അവര്‍ക്കൊപ്പമായിരുന്നു. പന്ത് ടോപ് എഡ്ജിലും ഇന്‍സൈഡ്-ഔട്ട്സൈഡ് എഡ്ജിലും തട്ടി വരെ ബൗണ്ടറിയിലേക്ക് പോയി. ഇത്രയൊക്കെയാണെങ്കിലും അവര്‍ ഞെട്ടിക്കുന്ന ഷോട്ടുകള്‍ കളിച്ചിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് വലിയ സാദ്ധ്യതകളില്ലായിരുന്നു” പാണ്ഡ്യ പറഞ്ഞു.