നിലവിലെ ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാകിസ്ഥാൻ. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ടി 20 ലോകകപ്പിലും നാണംകെട്ടാണ് പാകിസ്ഥാൻ പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമര്‍ശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോര്‍ഡിനും നേരെ ഉയരുന്നത്.
നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 11 റണ്‍സിനാണ് ബംഗ്ലാദേശ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സല്‍മാന്‍ അലി അഗ സെഞ്ച്വറി (106) നേടിയെങ്കിലും പാകിസ്ഥാനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. 291 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന്‍ 279 റണ്‍സിന് എല്ലാവരും പുറത്തായി.
ടീമിന്റെ ദയനീയ പ്രകടനത്തില്‍ മുന്‍ പാക് താരം കമ്രാന്‍ അക്മല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്… ‘പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമാണ്. നമ്മളെ തോല്‍പ്പിച്ച് ടെസ്റ്റ് പദവി നേടാന്‍ നെതര്‍ലന്‍ഡ്സ് പോലും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും. അത്രത്തോളം താഴ്ന്ന നിലയിലാണ് നമ്മള്‍ ഇപ്പോള്‍.’ അക്മല്‍ പരിഹസിച്ചു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിക്കെതിരെയും അക്മല്‍ പരോക്ഷമായി ആഞ്ഞടിച്ചു. 2025-ലെ ഏഷ്യാ കപ്പ് കിരീടം ജേതാക്കളായ ഇന്ത്യയ്ക്ക് നല്‍കാതെ മൊഹ്‌സിന്‍ നഖ്വി സ്വന്തം ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നതിനെ അക്മല്‍ പരിഹസിച്ചു. ‘മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി നിങ്ങള്‍ ഐസിസി ട്രോഫികള്‍ മോഷ്ടിച്ചുകൊണ്ടുവന്ന് വീട്ടില്‍ വെക്കുമോ?’ എന്ന് അദ്ദേഹം ചോദിച്ചു.