ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രവീന്ദ്ര ജഡേജയെ പ്രധാന സ്പിന്നറായി ഇന്ത്യ പരിഗണിച്ചതിൽ വിമർശനവുമായി മുൻ കോച്ച് ഗ്രെഗ് ചാപ്പൽ. ലീഡ്സിൽ നടന്ന ടെസ്റ്റിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ജഡേജ പരാജയപ്പെട്ടിരുന്നു. രണ്ടിന്നിങ്സിലുമായി 36 റൺസും ഒരു വിക്കറ്റും മാത്രമാണ് ടീമിലെ പ്രധാന ഓൾറൗണ്ടറായ താരം നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് ചേസ് ചെയ്ത് ഇംഗ്ലണ്ട് ജയിച്ചതിൽ ജഡേജയ്ക്ക് നേരെയും വലിയ രീതിയിലുളള വിമർശനങ്ങളാണ് ഉണ്ടായത്.
“ജഡേജയെ രണ്ടാം സ്പിന്നർ എന്ന നിലയിൽ മാത്രമേ ടീമിൽ പരിഗണിക്കാവൂ എന്ന് ഗ്രെഗ് ചാപ്പൽ പറയുന്നു. അല്ലാതെ പ്രധാന സ്പിന്നറായി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തരുത്. ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ ജഡേജ ഒരു ഫ്രണ്ട്-ലൈൻ സ്പിന്നറല്ലെന്ന് ചാപ്പൽ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിങിന് ആദ്യ പരിഗണന നൽകുകയാണെങ്കിൽ ജഡേജയെ ഒരു സപ്പോർട്ട് സ്പിന്നറാകാൻ കഴിയും”.
“അല്ലെങ്കിൽ ഇന്ത്യൻ ടീമിൽ ഒരു മാറിചിന്തിക്കൽ ആവശ്യമാണ്. പരമ്പരയിൽ ഇനിയുളള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അനുകൂലമാവണമെങ്കിൽ മികച്ച ഒരു സന്തുലിത ടീം ആവശ്യമാണ്”, ഗ്രെഗ് ചാപ്പൽ പറഞ്ഞു.