ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. സഞ്ജു സാംസന്റെ സംഹാരതാണ്ഡവത്തിനായിരുന്നു ഇന്നലെ ആരാധകർ സാക്ഷിയായത്. 50 പന്തിൽ 4 സിക്‌സും 12 ഫോറും അടക്കം 97* റൺസാണ് സഞ്ജു അടിച്ചെടുത്തത്. തന്റെ പ്രകടനം കൊണ്ട് വിമർശകർക്കുള്ള മറുപടിയും കൊടുത്തിരിക്കുകയാണ് താരം. മത്സരത്തിലെ താരമായതും സഞ്ജു തന്നെ.
2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി 97 റൺസ് നേടി കിരീടം നേടാൻ സഹായിച്ച താരമായിരുന്നു ഗൗതം ഗംഭീർ. ഇപ്പോഴിതാ ഇന്നലെ നടന്ന മത്സരത്തിലും അതേ 97* റൺസ് തന്നെ ഇന്ത്യയെ പുറത്താകലിൽ നിന്നും രക്ഷപെടുത്തിയിരിക്കുകയാണ്. അതിനു കാരണമായത് സഞ്ജു സാംസണും. ഈ വിജയങ്ങൾ ചരിത്ര താളുകളിൽ രചിക്കപ്പെടേണ്ട പ്രകടനങ്ങളാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
മത്സരത്തിൽ വിക്കറ്റുകള്‍ ഒന്നൊന്നായി വീണുകൊണ്ടിരുന്നപ്പോള്‍ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജുവിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയ്ക്ക് കരുത്തായത്. അഭിശേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18), തിലക് വര്‍മ (27), ഹാര്‍ദിക് പാണ്ഡ്യ (17), ശിവം ദുബെ (8*) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍.