ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. നിർണായകമായ അവസാനമത്തെ മൂന്നു മത്സരങ്ങളിലും സഞ്ജു ടീമിനായി തന്റെ ഉത്തരവാദിത്വം മികച്ച രീതിയിൽ നിറവേറ്റി. ഇപ്പോഴിതാ ലോകകപ്പിലെ വിസ്മയ പ്രകടനം നടത്തിയ സഞ്ജുവിനെക്കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ തരൂർ പങ്കുവെച്ചു.
2009-ൽ മെലിഞ്ഞു കുറുകിയ, നിഷ്കളങ്കമായ ചിരിയുള്ള ഒരു കൗമാരക്കാരനായാണ് തരൂർ സഞ്ജുവിനെ ആദ്യമായി കാണുന്നത്. അന്ന് അവന്റെ ബാറ്റിംഗ് മാന്ത്രികത കണ്ടപ്പോൾ “നീ അടുത്ത ധോണിയാകും” എന്ന് തരൂർ സഞ്ജുവിനോട് പറഞ്ഞു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ കാര്യം ഓർത്തെടുത്തപ്പോൾ ഇന്ത്യൻ കോച്ചുമായ ഗൗതം ഗംഭീർ തരൂരിനെ തിരുത്തി. “സഞ്ജു മറ്റൊരാളാകേണ്ടതില്ല, അവൻ ഒരേയൊരു സഞ്ജു സാംസണായി വളരും” എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ. ആ പ്രവചനം ഇന്ന് സത്യമായിരിക്കുന്നു എന്ന് തരൂർ കുറിച്ചു.
സഞ്ജുവിന്റെ കരിയറിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ താൻ ഇടപെട്ട കാര്യവും തരൂർ വെളിപ്പെടുത്തി. ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് മത്സരങ്ങൾക്കായി യാത്ര ചെയ്തിരുന്ന സഞ്ജുവിന് സ്കൂൾ പരീക്ഷ എഴുതാൻ ആവശ്യമായ അറ്റൻഡൻസ് ഉണ്ടായിരുന്നില്ല. അക്കാദമിക് രംഗത്തെ നിയമങ്ങൾ സഞ്ജുവിന്റെ കരിയറിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ തരൂർ അതിൽ ഇടപെട്ടു. സഞ്ജുവിന്റെ കായിക രംഗത്തെ മികവ് ക്ലാസ് റൂമിലെ മികവിനെപ്പോലെ തന്നെ അംഗീകരിക്കപ്പെടേണ്ടതാണെന്ന് അധികൃതരെ ബോധ്യപ്പെടുത്തി. അങ്ങനെ തരൂരിന്റെ ഇടപെടലിലൂടെ സഞ്ജുവിന് പരീക്ഷ എഴുതാൻ സാധിച്ചു.