ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് വിജയ തുടക്കം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 3 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ അവസാന മൂന്നു പന്തുകൾ ബാക്കി നിൽക്കേ പാകിസ്ഥാൻ വിജയ സ്കോർ മറികടന്നു.
നെതർലൻഡ്‌സിനെതിരെ മത്സരത്തിലെ പ്രകടനത്തിൽ മുൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സംസാരിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാബറിന്‍റെ മെല്ലെപ്പോക്കിനെയും ബാറ്റിംഗ് ശൈലിയെയുമാണ് കൈഫ് സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ പരിഹസിച്ചത്.
‘നിങ്ങൾ ബാബറിനോട് സിക്സർ അടിക്കാൻ പറഞ്ഞു, എന്നാല്‍ എവിടെയാണ് ആ സിക്സർ എത്തിയത് എന്ന് കണ്ടോ?.ബാബറിന് ആ പന്ത് ശരിക്കും അടിക്കാൻ പോലും കഴിഞ്ഞില്ല. ഒരു സിക്സർ അടിക്കാനുള്ള ശാരീരിക ശേഷിയോ ബാറ്റിംഗ് ശൈലിയോ ബാബറിനില്ല. സിംഗിൾസും ഡബിൾസും എടുത്ത് ഓരോ പന്തിൽ ഓരോ റൺസ് വീതം നേടി ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകാൻ മാത്രമേ അദ്ദേഹത്തിന് സാധിക്കൂ. എപ്പോഴൊക്കെ വലിയ ഷോട്ടിന് അദ്ദേഹം ശ്രമിക്കുന്നുവോ അപ്പോഴൊക്കെ വിക്കറ്റ് നഷ്ടപ്പെടുത്താറാണ് പതിവ്’ കൈഫ് പറഞ്ഞു.