മൈറ്റി ഓസീസ് എന്ന് വിശേഷണമുള്ള ഓസ്‌ട്രേലിയ ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്തായിരുന്നു. സിംബാവേയോടും, ശ്രീലങ്കയോടും പരാജയപ്പെട്ടതിനെ തുടർന്നാണ് ഓസീസ് പുറത്തായത്. എന്നാൽ ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളുടെ അവസാന മത്സരം ഗംഭീരമാക്കിയാണ് കങ്കാരുപ്പട അവസാനിപ്പിച്ചത്.
അവസാന ഗ്രൂപ്പ് പോരിൽ ഒമാനെ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകർത്തത്. ഒമാൻ മുന്നോട്ടുവെച്ച 105 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 62 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയം.
ഓസ്‌ട്രേലിയക്ക് വേണ്ടി 64 റൺസുമായി മിച്ചൽ മാർഷ് പുറത്താകാതെ നിന്നു. 33 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ട്രാവിസ് ഹെഡ് 19 പന്തിൽ ആറ് ഫോറുകളുമായി മടങ്ങി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ രണ്ട് വിക്കറ്റും നേടി.