ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റൺസ് വിജയം. ഇതോടെ ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളുടെയും ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തിയത് മലയാളി ആരാധകർക്ക് ഇരട്ടി മധുരമേകുന്നതാണ്.
മത്സരത്തിൽ ഇന്ത്യക്ക് എതിരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് താരം ജേക്കബ് ബെഥേൽ നടത്തിയത്. 48 പന്തിൽ 7 സിക്‌സും 8 ഫോറുമായി 105 റൺസ് നേടി സെഞ്ചുറി തികച്ചാണ് താരം മടങ്ങിയത്. അവസാന ഓവർ വരെ നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഇന്നിങ്‌സ് കൈയ്യടി അർഹിക്കുന്നതാണ്. മറ്റു സഹതാരങ്ങളുടെ വിക്കറ്റുകൾ വീണപ്പോഴും അദ്ദേഹം പതറാതെ വെടിക്കെട്ട് പ്രകടനം തുടർന്നു.
സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. താരം 42 പന്തിൽ 8 ഫോറും 7 സിക്‌സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്കായി ശിവം ദുബൈ 43 റൺസും, ഇഷാൻ കിഷൻ 39 റൺസും, ഹാർദിക് പാണ്ട്യ 27 റൺസും, തിലക്ക് വർമ്മ 21 റൺസും നേടി വെടിക്കെട്ട് പ്രകടനം നടത്തി. ബോളിങ്ങിൽ ഇന്ത്യക്കായി ഹാർദിക് പാണ്ട്യ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.