അമേരിക്കയുടെ സൈനിക വിമാനം ഇറാഖില്‍ തകര്‍ന്നു വീണതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയില്‍ തകര്‍ന്നു വീണത്. വെടിവയ്പ്പില്‍ തകര്‍ന്നതല്ലെന്നാണ് യുഎസ് പറയുന്നത്. ജീവനക്കാരെക്കുറിച്ചുള്ള വിവരം ലഭ്യമല്ലെന്നും രണ്ട് വിമാനങ്ങളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നും യുഎസ് സ്ഥിരീകരിച്ചു. ഒന്ന് പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നു വീണു, മറ്റേത് സുരക്ഷിതമായി നിലത്തിറക്കിയെന്നാണ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.
അതിനിടയില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ ജീവനോടെയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖമനേയി ഒരുപക്ഷേ പരിക്കേറ്റ് അവശനായ നിലയിലായിരിക്കാമെങ്കിലും ഏതെങ്കിലും രൂപത്തില്‍ ജീവനോടെയുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഫോക്‌സ് ന്യൂസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റതായും നിലവില്‍ കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൊജ്താബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്നത്. ആക്രമണത്തില്‍ അദ്ദേഹത്തിന് ഒരു കാല്‍ നഷ്ടപ്പെട്ടതായും വയറിനും കരളിനും മാരകമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ടെഹ്റാനിലെ സിന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അതീവ സുരക്ഷയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നതെന്നാണ് സൂചനകള്‍. അദ്ദേഹത്തിന്റെ പത്‌നിയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് 56-കാരനായ മൊജ്താബയ്ക്കും പരിക്കേറ്റത്. അധികാരമേറ്റതിനുശേഷം മൊജ്തബ ഖമേനി നടത്തിയ ആദ്യ പൊതു പ്രസ്താവനയ്ക്ക് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള യുദ്ധത്തില്‍ ഇറാന്‍ പിന്നോട്ട് പോകില്ലെന്ന് ഖമനേയി സൂചന നല്‍കിയിരുന്നു.
‘നിങ്ങളുടെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയില്ല,’ ഇറാനികളെ അഭിസംബോധന ചെയ്തുകൊണ്ട് ഖമേനി സന്ദേശം പുറത്തുവന്നിരുന്നു. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടണമെന്നും, ഒരു നിയന്ത്രണം തോന്നാന്‍ ഗള്‍ഫ് അറബ് അയല്‍ക്കാരെ ആക്രമിച്ചുകൊണ്ടിരിക്കണമെന്നും ഖമനേയി സന്ദേശത്തില്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളോട് യുഎസ് താവളങ്ങള്‍ ‘അടച്ചുപൂട്ടാന്‍’ ആഹ്വാനം ചെയ്തു, യുഎസ് വാഗ്ദാനം ചെയ്ത സംരക്ഷണം ‘ഒരു നുണയല്ലാതെ മറ്റൊന്നുമല്ല’ എന്നും പറഞ്ഞിരുന്നു.
ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരെ വധിച്ചതായി അതിനിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആണവ ബോംബുകളുടെ വികസനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടതെന്ന് നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയെ നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചു. മൊജ്താബ റവല്യൂഷണറി ഗാര്‍ഡിന്റെ വെറുമൊരു കളിപ്പാവ മാത്രമാണെന്നും അദ്ദേഹത്തിന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും നെതന്യാഹു പരിഹസിച്ചു.
ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത നെതന്യാഹു, ഇറാനില്‍ പുതിയൊരു സ്വാതന്ത്ര്യത്തിന്റെ പാത തെളിയുകയാണെന്ന് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും എന്നാല്‍, രാജ്യത്തിന്റെ ഭാവി ജനങ്ങളുടെ കൈകളിലാണെന്നും കൂട്ടിച്ചേര്‍ത്തു.
അറബ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. സെന്‍ട്രല്‍ ദുബായില്‍ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണ്‍ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് കേടുപാട്. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.