തായ്‌ലൻഡ്- കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യതലവന്മാരുമായും വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ വെടിനിർത്തൽ ചർച്ചകൾ നടത്തുമെന്നും ട്രംപ് പറഞ്ഞു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.
‘തായ്‌ലൻഡ്, കംബോഡിയ രാജ്യങ്ങളുടെ തലവന്മാരുമായി നല്ല ചർച്ചയാണ് ഉണ്ടായത്. ഇരുവരും ഉടൻ തന്നെ വെടിനിർത്തൽ നിലവിൽ വരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും താത്പര്യപ്പെടുന്നവരാണ്. യുഎസുമായി വ്യാപാരചർച്ചകൾ നടത്താനും താത്പര്യമുണ്ട്. എന്നാൽ സംഘർഷം അവസാനിപ്പിക്കാതെ അത് നടക്കില്ല. ഇരു രാജ്യങ്ങളുടെയും തലവന്മാർ ഉടൻ തന്നെ കൂടിക്കാഴ്ച നടത്തി വെടിനിർത്തൽ ചർച്ചകളിലേക്ക് കടക്കും. അങ്ങനെ ഉണ്ടായാൽ വ്യാപാരകരാറിലും ചർച്ചകൾ ഉണ്ടാകും’- ട്രംപ് കുറിച്ചു.
ഒരാഴ്ചയോളമായി തുടരുന്ന തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഇരുഭാഗത്തും ഇതുവരെ 30 പേരാണ് മരിച്ചത്. ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കുഴിബോംബ് ആക്രമണത്തിൽ തായ്‌ലൻഡിന്റെ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കംബോഡിയയാണ് ഈ ആക്രമണം നടത്തിയതെന്നാണ് തായ്‌ലൻഡ് പറയുന്നത്. എന്നാൽ കംബോഡിയ ഇത് നിഷേധിച്ചിരുന്നു. ഇതോടെ തുടങ്ങിയ സംഘർഷമാണ് ഇപ്പോൾ യുദ്ധസമാന സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്.