അമേരിക്കയിലെ ടെക്സസിൽ മൂന്നുവയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ വളർത്തച്ഛനെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റം. വളർത്തച്ഛനും അമ്മയ്ക്കുമെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളർത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്ക് രണ്ടു വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. 10,000 യുഎസ് ഡോളർ വരെ പിഴയും ഈടാക്കാൻ സാധ്യതയുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്നു ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിർബന്ധിച്ച് പാലു കൊടുക്കുന്നതിനിടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണ് വെസ്ലി പോലീസിൽ മൊഴിനൽകിയത്. പിന്നീട് ഇയാൽ കുറ്റസമ്മതം നടത്തുകയായിരുന്നു.