ഹൈദരാബാദില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം തായ്ലന്‍ഡിലെ ഫുക്കറ്റ് വിമാനത്താവളത്തില്‍ ഹാര്‍ഡ് ലാന്‍ഡിങ് നടത്തി. നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയറിന് (ചക്രം) കേടുപാടുണ്ടായി. റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ, വിമാനത്തിന്റെ മുന്‍വശത്തെ ചക്രഭാഗം (നോസ് വീല്‍) വേര്‍പ്പെട്ട് റണ്‍വേയില്‍ ഉരസി നീങ്ങുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റണ്‍വേ താല്‍ക്കാലികമായി അടച്ചു. ബോയിങ് 737 മാക്‌സ് 8 വിമാനത്തില്‍ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല.
വിമാനത്താവള അധികൃതര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ആറ് മണിക്കൂറോളം റണ്‍വേ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുന്‍വശത്തെ ലാന്‍ഡിങ് ഗിയര്‍ തകരുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ മുന്‍ചക്രം പൊട്ടിയതിനെതുടര്‍ന്ന് വിമാനം റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ മുൻചക്രം.
ഹൈദരാബാദ് – ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തില്‍വച്ച് മുന്‍വശത്തെ ചക്രത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.
വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വേയില്‍ സാധാരണയേക്കാള്‍ ശക്തമായി അടിച്ചിറങ്ങുന്ന അവസ്ഥയാണിത്. മോശം കാലാവസ്ഥ, ഉയര്‍ന്ന വേഗം, പൈലറ്റിന്റെ നിയന്ത്രണത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അപ്രതീക്ഷിതമായി കാറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍, പൈലറ്റ് റണ്‍വേ കാണാന്‍ വൈകുന്നത് തുടങ്ങിയ കാരണങ്ങളാണ് ഹാര്‍ഡ് ലാന്‍ഡിങ് ഉണ്ടാകാനുള്ള കാരണം. ഇങ്ങനെ ഹാര്‍ഡ് ലാന്‍ഡിങ് ഉണ്ടായാല്‍ ലാന്‍ഡിങ് ഗിയറുകള്‍ക്കു കേടുപാടുകള്‍ വരാം. നോസ് വീല്‍ അല്ലെങ്കില്‍ മെയിന്‍ ഗിയര്‍ നശിക്കാം.