അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തിയതായി പാകിസ്ഥാന്‍. അഫ്ഗാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി അത്തൗല്ല തരാര്‍ എക്‌സില്‍ കുറിച്ചു. പാക് ആക്രമണത്തില്‍ സാധാരണക്കാരായ 17 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ ഉണ്ടായ ചാവേറാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം അടുത്തിടെ സൗദിയുടെ മധ്യസ്ഥതയില്‍ അയവുവന്നിരുന്നു. അഫ്ഗാന്‍- പാക് സംഘര്‍ഷത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്ന് പാകിസ്ഥാന്‍ സൈനികരെ വിട്ടയച്ചിരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വീണ്ടും പാകിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ പാക് സൈന്യം, ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയെന്ന് പാക് മന്ത്രി പറഞ്ഞു. എന്നാല്‍ എവിടെയാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന കാര്യം പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണക്കാര്‍ക്കിടയിലേക്കാണ് പാകിസ്താന്‍ ആക്രമണം നടത്തിയതെന്ന് അഫ്ഗാനിസ്ഥാന്‍ പറഞ്ഞു. പക്തിക പ്രവിശ്യ, നാങ്കഹാര്‍ തുടങ്ങിയിടങ്ങളിലെ മതപഠന ശാലയിലും സാധാരണക്കാര്‍ താമസിക്കുന്നിടത്തുമാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം പലര്‍ക്കും പരിക്കേറ്റു. അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം പാക് ആക്രമണത്തെ അപലപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.