ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി പോയ ചരക്ക് ബോട്ടിന് തീപ്പിടിച്ച് ഒരു മരണം. അപകടത്തിൽ നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തടികൊണ്ടുണ്ടാക്കിയ ചരക്ക് ബോട്ടിന് തീപ്പിടിക്കാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോട്ട് പൂർണമായും നശിച്ചു.
അഗ്നിബാധയെത്തുടർന്ന് ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോയി. എന്നാൽ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായി. കടലിൽ അകപ്പെട്ട 17 ജീവനക്കാരെ ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ പരിക്കേറ്റ നാല് ഇന്ത്യക്കാരും നിലവിൽ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട ജീവനക്കാരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ നേരിട്ട് കാണുകയും ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.