യുദ്ധം അഞ്ച് വർഷത്തേക്ക് തുടർന്നാലും അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ. ദിവസങ്ങൾക്ക് മുൻപ് യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപിൻ്റെ അവകാശവാദം തള്ളിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി.
മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനിയൊരു ഒത്തുതീര്‍പ്പ് താല്‍പര്യമില്ലെന്ന് ഇറാന്റെ നിലപാടെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഇറാന്‍- ഇറാഖ് അനുഭവപരിചയം മുന്‍നിര്‍ത്തി തങ്ങളുടെ സ്വാതന്ത്രവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നമെന്നാണ് ഭരണകൂടത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണുമായി ടെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിൻ്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. ഇറാൻ നിലവിൽ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി. എന്നാൽ, അവർ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശത്രുക്കൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷത്തെ നേരിടാൻ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാൻ-ഇറാഖ് യുദ്ധത്തെ പരാമർശിച്ചുകൊണ്ട്, ദീർഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ യുദ്ധത്തിന്റെ സമയപരിധി എനിക്കറിയില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട് അഞ്ച് വർഷത്തേക്ക് വരെ ഈ യുദ്ധം തുടരാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.