നാസ- സ്പേസ് എക്സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലാണ് പേടകം തിരിച്ചിറക്കിയത്. എൻഡ്യൂറൻസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ക്രൂ ഡ്രാഗൺ കാപ്സ്യൂൾ പസഫിക് സമുദ്രത്തിൽ കാലിഫോർണിയ തീരത്താണ് ലാൻഡ് ചെയ്തത്. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തിൽ നിന്ന് വേർപെട്ടത്. അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങൾ ദൗത്യസംഘം പൂർത്തിയാക്കി. ബഹിരാകാശയാത്രികരിൽ ബഹിരാകാശത്തെ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ, തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷൻ സാങ്കേതിക വിദ്യകൾ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.
മാർച്ച് 14ന് പുലർച്ചെ 4.33നായിരുന്നു കെന്നഡി സ്‌പെയ്സ് സെന്ററിൽ നിന്ന് ക്രൂ-10 ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. അഞ്ച് മാസം ബഹിരാകാശ നിലയത്തിൽ തങ്ങിയതിന് ശേഷമാണ് സംഘത്തിന്റെ മടക്കം.