ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലും മറ്റ് പലസ്തീൻ പ്രദേശങ്ങളിലും ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ജനങ്ങൾ ഒത്തുകൂടി. ഇസ്രായേലിന്റെ കുടിയിറക്കൽ പദ്ധതികൾക്കെതിരെ പ്രതിഷേധക്കാർ ശബ്ദമുയർത്തുകയും പലസ്തീൻ ജനതയെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. അക്രമം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുകയും ഗാസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
മാർച്ച് 18 ന് ഗാസ മുനമ്പിൽ ഇസ്രായേൽ അധിനിവേശ സൈന്യം അപ്രതീക്ഷിതമായി വ്യോമാക്രമണം നടത്തി. ജനുവരിയിൽ ഹമാസുമായി ഒപ്പുവച്ച വെടിനിർത്തൽ കരാറും തടവുകാരെ കൈമാറുന്ന കരാറും തുടരുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് കൂടിയാണ് ആക്രമണം നടത്തിയത്. അതിനുശേഷം അധിനിവേശ സൈന്യത്തിന്റെ നടപടികളുടെ ഫലമായി 1,500-ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 3,500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം കിഴക്കൻ ഗാസ നഗരത്തിലെയും ഏഴ് അയൽപക്കങ്ങളിലെയും തെക്കൻ ഗാസയിലെ മൂന്ന് പട്ടണങ്ങളിലെയും താമസക്കാർക്ക് ഇസ്രായേൽ അധിനിവേശ സൈന്യം ഇന്ന് വീണ്ടും അടിയന്തര ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകി. ആ പ്രദേശങ്ങളിൽ സൈനിക ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുടിയൊഴിപ്പിക്കുന്നത്. ഖാൻ യൂനിസിലെ ഖുസ, അബാസൻ അൽ-കബീറ, അബാസൻ അൽ-ജാദിദ എന്നീ പട്ടണങ്ങളിലെ ഫലസ്തീനികൾ ഒരു “വലിയ” സൈനിക ആക്രമണത്തിന് മുമ്പ് ഉടൻ തന്നെ അവരുടെ വീടുകൾ ഒഴിയണമെന്ന് ഇസ്രായേൽ അധിനിവേശ സൈന്യം ഉത്തരവിൽ പറയുന്നു.