ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മാഗൻ ഡേവിഡ് അഡോം (എംഡിഎ) എന്ന പാരാമെഡിക്കൽ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ഇസ്രായേലിലെ റാമത് ഗാൻ നഗരത്തിലാണ് ആക്രമണമുണ്ടായത്.
മിസൈലിൻ്റെ ചീളുകൾ തറച്ച് ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനും സ്ത്രീയും മരിച്ചതായി എംഡിഎയുടെ പാരാമെഡിക്കൽ സംഘം സംഭവസ്ഥലത്ത് വെച്ച് സ്ഥിരീകരിച്ചു. ടെൽ അവീവിന് തൊട്ടടുത്തുള്ള ബെനി ബ്രാക്ക് നഗരത്തിൽ മിസൈൽ ചീളുകൾ പതിച്ചു ഒരാൾക്ക് നിസാര പരിക്കേറ്റതായും എംഡിഎ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇസ്രായേലിൻ്റെ ഹോം ഫ്രണ്ട് കമാൻഡ് ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ ജീവൻ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ അതനുസരിച്ച് പ്രവർത്തിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.