സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ഭക്ഷണം വിളമ്പുന്ന സമയത്ത് എയർ ഹോസ്റ്റസ് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റിൽ. ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിമാനത്തിൽ വെച്ച് ഫ്ലൈറ്റ് അറ്റന്‍ഡൻ്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിൽ വെച്ച് പ്രതി യുവതിയുടെ പിൻഭാഗത്ത് മനഃപൂർവം സ്പർശിക്കുകയായിരുന്നു. പ്രതിയെ താക്കീത് ചെയ്ത ശേഷം ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാൾ യുവതിയെ പിന്തുടർന്നുവെന്നും യുവതി ബഹളം വെച്ചിട്ടും ഇയാൾ ഉപദ്രവം തുടർന്നെന്നും സിംഗപ്പൂർ പൊലീസ് പറഞ്ഞു.
സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തതോടെ യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോർട്ട് ചെയ്തതോടെ സിംഗപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്.