പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ യുഎസ് മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളോടുളള ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 47 വര്‍ഷമായി ഇറാന്‍ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇത് ഇനിയും അനുവദിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
‘ഇറാന്റെ പ്രതിനിധികള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ പ്രതികരണം വായിച്ചു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. തികച്ചും അസ്വീകാര്യമാണ്’ എന്നാണ് ട്രംപ് പറഞ്ഞത്. ഉപരോധങ്ങള്‍ പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണം എന്നതുള്‍പ്പെടെയുളള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്.
ഇറനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പുനല്‍കിയാൽ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കാമെന്നും 30 ദിവസത്തിനുളളില്‍ മരവിപ്പിച്ച ആസ്തികള്‍ കൈമാറി ആണവ ചര്‍ച്ച ആരംഭിക്കാമെന്നും ഉള്‍പ്പെടെയുളള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ ഉപാധികള്‍ ഇറാനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്.