യുഎസ്-ഇസ്രയേൽ സംയുക്ത ബോംബാക്രമണത്തിൽ ഇറാനിലെ ബി1 തകർത്തതിന് പിന്നാലെ അയൽരാജ്യങ്ങളിലെ എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാൻ. കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ പാലങ്ങളാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ ലക്ഷ്യമെന്ന് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
കുവൈറ്റിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് സീ ബ്രിഡ്ജും, യുഎഇയിലെ ഷെയ്ഖ് സായിദ് ബ്രിഡ്ജ്, അൽ മഖ്ത ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ് എന്നിവയും, സൗദിയിലെയും ബഹ്റൈനിലെയും കിംഗ് ഫഹദ് കോസ്‌വേ, ജോർദാനിലെ കിംഗ് ഹുസൈൻ ബ്രിഡ്ജ്, ദാമിയ ബ്രിഡ്ജ്, അബ്ദൂൺ ബ്രിഡ്ജ് എന്നിവ ഇറാൻ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെയും കരാജിലെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരുന്ന 136 മീറ്റർ ഉയരമുള്ള ബി1 പാലമാണ് യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഭാഗികമായി തകർത്തത്. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാലം തകരുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ഇറാനെ ശിലായുഗത്തിലേക്ക് ബോംബിട്ട് മാറ്റും’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ബാക്കിയുള്ളതും തകർക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും പാലങ്ങൾ കഴിഞ്ഞാൽ അടുത്തത് വൈദ്യുത നിലയങ്ങളായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ പുതിയ ഭരണകൂടത്തിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും അത് വേഗത്തിൽ ചെയ്യണമെന്നും ട്രംപ് കൂട്ടിച്ചേർക്കുകയുണ്ടായി.