ഇറാനും യുഎസും തമ്മിലുള്ള യുദ്ധ സാധ്യതയുടെ ഭീതിയില്‍ പശ്ചിമേഷ്യ. യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ച് യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. നേരത്തെ അമേരിക്ക ഇറാനെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഈറാന്‍ ഭരണകൂടം ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യ ലക്ഷ്യമാക്കി യു എസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പന്‍ സൈനിക വ്യൂഹം നീങ്ങിയതോടെ യുദ്ധഭീതിയിലായി പശ്ചിമേഷ്യ.
ഇറാനിയന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിനെ (ഐആര്‍ജിസി) ‘ഭീകരവാദ സംഘടന’യായി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു. ഇറാനില്‍ രാഷ്ട്രീയ മാറ്റം ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരക്കണക്കിനു പേരെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ചാണ് ഇയുവിന്റെ ഇറാന്‍ സൈന്യത്തെ ഭീകരവാദ പട്ടികയിലുള്‍പ്പെടുത്തിയ നീക്കം. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് യുദ്ധഭീതിയിലേക്ക് എത്തിനില്‍ക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (IRGC) ഭീകരവാദ സംഘടന ആയി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിക്കുകയും 21 ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി പ്രകാരം 6,373-ലധികം ആളുകള്‍ കൊല്ലപ്പെട്ടു, ഇതില്‍ 113 കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍, മരണസംഖ്യ 3,117 ആണെന്നാണ് ഇറാന്‍ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ ഇറാന്‍ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനിലെ മതപൊലീസ് മഹ്‌സ അമിനിയെ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിന്റെ തെരുവുകളില്‍ മതഭരണകൂടത്തിനും സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കുമെതിരെ പ്രക്ഷോഭം കനത്തത്. ആയിരക്കണക്കിന് സ്ത്രീകളാണ് ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയും പ്രതിഷേധിച്ചത്. എന്നാല്‍ ഇറാന്റെ മതസൈന്യം ക്രൂരമായ അടിച്ചമര്‍ത്തലിന് ശ്രമിച്ചതോടെ പ്രക്ഷോഭം വീണ്ടും കനത്തു. പ്രക്ഷോഭകരെ കൊന്നാല്‍ തങ്ങളും തോക്കെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് ഇറാനും- യുഎസും തമ്മിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. അമേരിക്ക വിഷയത്തില്‍ ഇടപെട്ടാല്‍ ഇസ്രയേലിനെ ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ ഭീഷണി. ഇതാണ് ഇസ്രയേലിലേക്ക് അമേരിക്കന്‍ സേന എത്തിയതിന് പിന്നില്‍.
ഇസ്രയേലിലെ ചെങ്കടല്‍ തുറമുഖ നഗരമായ എയ്‌ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പലിനെ വിന്യസിച്ചിരിക്കുന്നത്. ടോമഹോക്ക് ക്രൂസ് മിസൈലുകള്‍ വഹിക്കുന്ന ഈ കപ്പലിന് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുകയാണെങ്കില്‍ പ്രതിരോധിക്കുക എന്നതുകൂടി ഉദ്ദേശിച്ചാണ് കപ്പലിനെ വിന്യസിച്ചതെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നടപടി ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സൂചന നല്‍കിയിട്ടുണ്ടെങ്കിലും മേഖലയിലെ സാഹചര്യം ഇപ്പോഴും അതീവ സങ്കീര്‍ണ്ണമായി തുടരുന്നു.
ഇറാന്റെ ആണവ നിലയങ്ങളില്‍ കമാന്‍ഡോ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൈനിക നീക്കങ്ങള്‍ യുഎസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക കരുത്ത് വര്‍ദ്ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെ 1,000 പുതിയ ‘സ്ട്രാറ്റജിക് ഡ്രോണുകള്‍’ ഉള്‍പ്പെടുത്തിയതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും വിമാനവാഹിനി കപ്പലുകളെയും തല്‍ക്ഷണം ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ആക്രമണത്തിനായി ഇസ്രയേല്‍ ശ്രമിക്കുന്നുമുണ്ട്.
ഇറാനും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ തുര്‍ക്കി മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഇക്കാര്യം സംസാരിക്കുകയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയില്‍ എത്തുകയും ചെയ്തു. മേഖലയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.