പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിലുണ്ടായ വൻപ്രതിഷേധത്തെ തുടർന്ന് കടുത്ത നടപടിയുമായി അമേരിക്ക. ഇസ്ലാബാദിലെ എംബസിയിലും കറാച്ചിയിലും ലാഹോറിലും പ്രവർത്തിക്കുന്ന കോൺസുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്നലെ നടക്കേണ്ടിയിരുന്ന എല്ലാ വിസ സർവീസുകളും അമേരിക്കൻ സിറ്റിസൺ സർവീസസ് അപ്പോയിൻ്റ്മെൻ്റുകളും റദ്ദാക്കി.
രാജ്യത്തെ അമേരിക്കയുടെ കോൺസുലേറ്റുകൾക്കും എംബസികൾക്കും നേരെയുണ്ടായ ആക്രമണത്തിൻ്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് ഈ തീരുമാനം. അമേരിക്കയ്ക്ക് എതിരെ രാജ്യത്തൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.
അതേസമയം പാക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഖമനെയിയുടെ വധത്തിന് പിന്നാലെ രാജ്യമാകെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പാകിസ്ഥാനിൽ 23 പേർ കൊല്ലപ്പെട്ടു. പത്ത് പേർ കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് മുന്നിൽ നടന്ന വെടിവയ്പ്പിലും 11 പേർ പാക് അധീന ഗിൽജിത്ത് – ബാൾടിസ്ഥാനിൽ സ്‌കർദു ജില്ലയിലുമാണ് കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലും രണ്ട് പേർ കൊല്ലപ്പെട്ടു.