616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-ബേക്കല്‍ ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദസഞ്ചാരമേഖല കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും ദൂരം ബോട്ടില്‍ യാത്രചെയ്യാന്‍ വിദേശികള്‍ക്കടക്കം താല്‍പ്പര്യമുണ്ടാകും. പാതയിലെ പല സ്ഥലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറും.
ജലപാതയുടെ ഭാഗമായി കൃത്രിമ കനാലുകള്‍ നിര്‍മിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. സ്ഥലമേറ്റെടുക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമായ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുകയാണ്.
ദേശീയ ജലപാതയുടെ നിലവില്‍ നടക്കുന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ 85 കിലോമീറ്ററില്‍ വിവിധ കനാലുകള്‍ വികസിപ്പിക്കുകയും പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യും.
2025ല്‍ ഇത് ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മാഹിവളപട്ടണം, നീലേശ്വരംബേക്കല്‍ എന്നിവിടങ്ങളില്‍ പുതിയ കനാലുകള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി രണ്ടാംഘട്ടത്തില്‍ ഏറ്റെടുക്കും. മൂന്നാംഘട്ടത്തില്‍ കോഴിക്കോട് കനാല്‍ സിറ്റി പ്രോജക്ട് ഉള്‍പ്പെടെ 61 കിലോമീറ്റര്‍ ദൂരത്തില്‍ കനാല്‍ നിര്‍മാണവും ഫീഡര്‍ കനാലുകളുടെ വികസനവും പൂര്‍ത്തിയാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.